ദുബായ്: അബുദാബിയിൽ അദ്ധ്യാപകരുടെ പെൻഷൻ 80 ശതമാനം ഉയർത്തി. യുഎ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അബുദാബി സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന 7600ലേറെ സ്വദേശികൾക്കാണ് വിരമിക്കലിനുശേഷം ഇതിന്റെ ഗുണം ലഭിക്കുക.
ഇമാറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായാണ് പ്രസിഡന്റ് പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യാൻ കൂടുതൽ സ്വദേശികളെ പ്രേരിപ്പിക്കാനും തീരുമാനം സഹായകമാകും. പെൻഷൻ തുക വർധിപ്പിക്കുന്നതിലൂടെ അബുദാബി സർക്കാർ 6.6 ബില്യൻ ഡോളർ കൂടുതലായി ചെലവഴിക്കേണ്ടിവരും. ഇതോടെ മറ്റു സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അതേ ആനുകൂല്യം വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശി പൗരന്മാർക്കും ലഭിക്കും.
ചെറുപ്പക്കാരായ സ്വദേശികളെ മേഖലയിലേക്ക് ആകർഷിക്കാനും നിലവിൽ ജോലിചെയ്യുന്നവർക്ക് സ്വയം വിരമിക്കൽ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Comments