മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ആൺ,പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കണമെന്ന പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതിയുടെ നിർദ്ദേശത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. ഇതിലൂടെ ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ ഉണ്ടാകുന്നത് നെഗറ്റീവാണെന്നും വിസ്ഡം അഭിപ്രായപ്പെട്ടു.വിസ്ഡം ജനറൽ സെക്രട്ടറി ടികെ അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആൺ-പെൺ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാകാൻ പോകുന്ന പ്രക്രിയയാണ് നടക്കാൻ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇടകലർന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പിൽ മാത്രമല്ല; വിദ്യാലയത്തിലും ജീവിതത്തിന്റെ എല്ലാ മേഖലയിലും വരാൻ പോകുന്നു. ഇത് കേവലം ഇരുത്തത്തിൽ മാത്രം ഒതുങ്ങില്ല. പരസ്പരം ചുംബിക്കുന്നതും വാരിപ്പുണരുന്നതും മാത്രമല്ല; പൂർണനഗ്‌നനായി പബ്ലിക്കിൽ വന്നാൽ പോലും ‘സ്വന്തം ചോയിസ്’ എന്ന പേരിൽ തടയാൻ പാടില്ല എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് അഷ്‌റഫ് വിമർശിച്ചു.
മൃഗരതിയും ശവഭോഗവും വരെ ന്യായീകരിക്കുന്ന ലിബറലുകളാണ് ഇതിന്റെ പിന്നിൽ.
അങ്ങനെ ഇഷ്ടമുള്ളവർ ചെയ്യട്ടെ, നിങ്ങൾ എന്തിന് ഇതിൽ ഇടപെടുന്നുവെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് എന്തിനാണ് പൊതു വിദ്യാലയത്തിൽ ഇത് അടിച്ചേൽപ്പിക്കുന്നത് എന്നാണെന്ന് അദ്ദേഹം ചോദിക്കുന്നു.
Comments