എറണാകുളം : ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലിയിൽ തടയണ നിർമ്മാണം ഇഴയുന്നു. പ്രദേശത്ത് കടൽ ഭിത്തി ഇല്ലാത്ത ഇടങ്ങളിൽ നടന്ന് വരുന്ന താല്ക്കാലിക തടയണ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞുകൊണ്ടിരിക്കുന്നത്. കടൽ ഭിത്തി ഇല്ലാത്തത് 250 മീറ്ററോളം വരുന്ന പ്രദേശത്താണ്. ജിയോ ബാഗിൽ മണൽ നിറച്ച് തടയണ തീർക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടന്ന് വരുന്നത്. കണ്ടക്കടവ്, കണ്ണമാലി, ചെറിയ കടവ് പ്രദേശങ്ങളിലെ ജനങ്ങളാണ് കടലാക്രമണം മൂലം ദുരിതത്തിൽ ആയിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കടലാക്രമണം നടന്നത് ഈ മേഖലകളിലാണ്.
തടയിണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തിൽ 75 മീറ്റർ വരുന്ന പ്രദേശത്ത് ജിയോ ബാഗുകളിൽ മണൽ നിറച്ച് പ്രതിരോധം തീർക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏതു സമയവും കടലാക്രമണ സാധ്യതയുള്ള ഇവിടെ അടിയന്തര പ്രതിരോധ നടപടികളാണ് വേണ്ടത്. എന്നാൽ ഈ ബാഗുകളിൽ മണൽ നിറക്കാൻ വന്ന ജെസിബിയുടെ ഡ്രൈവർ അവധിക്ക് പോയത് പദ്ധതിക്ക് തിരിച്ചടിയായി.
2020യും, സർക്കാർ സംവിധാനവുമായുള്ള ഏകോപനം ഇല്ലാത്തതാണ് മണൽ നിറയ്‌ക്കൽ പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണം .കൂടാതെ നിലവിൽ സർക്കാർ അനുവദിച്ച ഫണ്ട് കൊണ്ട് തടയിണ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന ആക്ഷേപവും പ്രദേശത്ത് നിന്ന് ഉയരുന്നുണ്ട്. ജനകീയ സഹകരണത്തോടെയാണ് മണൽ നിറയ്‌ക്കൽ ജോലികൾ ഇവിടെ തുടർന്ന് വന്നിരുന്നതെങ്കിലും തൊഴിൽ ഉപേക്ഷിച്ച് മണൽ നിറയ്‌ക്കലിൽ ഏർപ്പെടാൻ പലർക്കും ബുദ്ധിമുട്ടുണ്ട്. കൂടാതെ ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാത്തതും പ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം ജനകീയ സഹകരണത്തോടെ മണൽചാക്കുകൾ നിറച്ച് കടലാക്രമണം നേരിടുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് എംഎൽ എ വിളിച്ച യോഗത്തിൽ തീരുമാനമായത് . എന്നാൽ പഞ്ചായത്ത് ഭരണ സമിതിയും എംഎൽഎയുമായുള്ള തർക്കങ്ങളാണ് കാര്യങ്ങൾ പ്രതിസന്ധിയിലാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
Comments