ന്യൂഡൽഹി : ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച നേതാക്കൾ തന്തൂരി ചിക്കൻ കഴിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലിരുന്നായിരുന്നു അഞ്ച് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. ഇതിനിടെ തന്തൂരി ചിക്കൻ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
സിപിഐ നേതാവ് സന്തോഷ് കുമാർ, ആം ആദ്മിയുടെ സഞ്ജയ് സിംഗ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ദോള സെൻ, ശാന്തനു സെൻ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് രാജ്യസഭയിൽ നിന്നും ലോക്‌സഭയിൽ നിന്നുമായി 24 എംപിമാരെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ വിരിപ്പ് വിരിച്ചിരുന്ന നേതാക്കൾ തന്തൂരി ചിക്കൻ കഴിക്കുകയായിരുന്നു. ഇത് പ്രചരിച്ചതോടെ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി. പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എംപിമാർ തന്തൂരി ചിക്കൻ കഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനെ ഗാന്ധിജി എതിർത്തിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ അതോ നേതാക്കൾ പിക്നിക്കിന് പോയതാണോ എന്നും അദ്ദേഹം പരിഹസിച്ചു.
Comments