ന്യൂഡൽഹി: ഭൂമിയിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്ക് അവബോധം നൽകുക എന്ന് ലക്ഷ്യത്തോടെയാണ് പ്രതിവർഷവും ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ആചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാനാണ് മന്ത്രിമാർ ആവശ്യപ്പെടുന്നത്.
മനുഷ്യന്റെ അത്യാർത്തിയ്ക്ക് വേണ്ടിയല്ല ഭൂമി, ആവശ്യങ്ങൾ നിറവേറ്റാനാണ് എന്ന് മഹാത്മ ഗാന്ധിയുടെ വാക്കുകൾ പങ്കുവെച്ചാണ് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. അമൂല്യമായ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും കാർബൺ ഉപയോഗം കുറയ്ക്കുന്നതിനുമായി കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മനുഷ്യനും പ്രകൃതിയ്ക്കും ഒന്നിച്ച് സഹവസിക്കാനുള്ള സംവിധാനം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അതിനായി ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരാഷ്ട്രപതി പങ്കുവെച്ച സന്ദേശം വളരെ പ്രധാന്യമർഹിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷണവും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും വരും തലമുറയും പ്രകൃതിയെ സംരക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി പ്രകൃതിയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണമെന്നും വ്യക്തമാക്കി. പരിസ്ഥിതി മനുഷ്യർക്ക് വലിയ വിഭവങ്ങളാണ് നൽകിയിരിക്കുന്നത്. ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ ജലം,ജന്തുജാലങ്ങൾ, വനം തുടങ്ങിയവ വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാനാണ് കൃഷി, കർഷക ക്ഷേമ സഹമന്ത്രി നരേന്ദ്ര സിംഗ് തോമർ നിർദേശിച്ചത്. ജീവിതത്തിന്റെ മന്ത്രം, പരിസ്ഥിയ്ക്ക് വേണ്ടിയുള്ള ജീവിതശൈലിയെന്ന പ്രധാനമന്ത്രിയുടെ ആശയം പിന്തുടരാനാണ് കേന്ദ്ര തൊഴിൽ, പ്രകൃതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞത്. വായു ഗുരുവും ജലം പിതാവും ഭൂമി മാതാവുമാണെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.
ഉയർന്ന മലിനീകരണവും പുനരുൽപാദിപ്പിക്കാൻ കഴിയാത്ത വിഭവങ്ങളുടെ ഉപയോഗവും പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രശ്നങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മന്ത്രിമാർ ഇത്തരത്തിൽ നിർദേശവുമായി എത്തിയത്.
Comments