ന്യൂഡൽഹി : യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാഗ് മറന്നുവെച്ച സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് കേന്ദ്രം. യുഎഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറന്നുവെന്ന ബാഗ് അയച്ചുനൽകാൻ പ്രത്യേക അനുമതി വാങ്ങിയിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എൻകെ പ്രേമചന്ദൻ എംപിയുടെ ചോദ്യത്തിനുളള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ, അത് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ സഹായം തേടുന്നതിന് അനുമതി തേടിയിട്ടുണ്ടോ എന്നാണ് വിദേശകാര്യ മന്ത്രാലയം ചോദിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി ഇടപാട് നടത്തരുത് എന്നതാണ് പ്രോട്ടോകോൾ. ഈ പ്രോട്ടോകോൾ പാലിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സംസ്ഥാന മുഖ്യമന്ത്രി ഈ പ്രോട്ടോകോൾ ലംഘിച്ചുവെന്നാണ് നിഗമനം.
സഹായം നേരിട്ട് ചോദിച്ചത് പ്രോട്ടോകോൾ ലംഘനമാണ്. കേരള സർക്കാരിൽ നിന്നും വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രജ്ഞർ സംസ്ഥാനത്തെത്തുമ്പോൾ അവരുമായി സർക്കാർ നടത്തുന്ന കൂടിക്കാഴ്ചകൾക്കും അനുമതിയില്ല എന്നും മന്ത്രാലയം അറിയിച്ചു.
Comments