തിരുവനന്തപുരം: സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കരുവന്നൂർ മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ വൻ സാമ്പത്തിക തട്ടിപ്പുകൾക്കു പിന്നാലെയാണ് സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞത്. സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്താൻ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സാധാരണക്കാരായ പാവങ്ങളുടെ ആയുഷ്ക്കാല സമ്പാദ്യം സർക്കാർതലത്തിൽ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുകയാണ്. നിക്ഷേപകരുടെ പണം അമാന്തമില്ലാതെ അവർക്ക് തിരികെ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടിയെടുക്കണം. കരുവന്നൂരിൽ സി.പി.എമ്മും മാവേലിക്കരയിൽ കോൺഗ്രസും ഭരിച്ച ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. ജീവനക്കാർക്കൊപ്പം പാർട്ടി പ്രതിനിധികളായ ഭരണസമിതി അംഗങ്ങളും തട്ടിപ്പ് കേസിൽ പ്രതികളാണെന്ന് കുമ്മനം ആരോപിച്ചു.
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ കണ്ടുപിടിക്കാൻ ബാധ്യസ്ഥരായ ഓഡിറ്റ് വിഭാഗം സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അവരുടെ ഒത്താശയില്ലാതെ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തുക അസാധ്യമാണെന്ന് കുമ്മനം പറഞ്ഞു. മാറി മാറി ഭരിച്ച സർക്കാരുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകാരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖ ഉറപ്പാക്കാൻ റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടപ്പോൾ സർക്കാർ അതിനെ തടയുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാണിക്കുന്നത് ധനകാര്യ ഇടപാടുകളിലെ ദുരൂഹതകളാണ്. സി.പി.എമ്മും കോൺഗ്രസും അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ മേഖലയെ മറയാക്കുകയാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
Comments