ജയ്പൂർ: സിമിയെ നിരോധിച്ച രീതിയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറാകണമെന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ. സംസ്ഥാനത്തിന്റെ സുരക്ഷയും സമാധാനവും ഒരു സർക്കാരിനെ സംബന്ധിച്ച് നിർണായകമാണെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ രണ്ടാമത് ഒരു ആലോചനയുടെ ആവശ്യമില്ലെന്നും സതീഷ് പൂനിയ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തും രാജ്യത്തും ക്രമസമാധാനനില വഷളാക്കുന്നതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. മുൻപും സിമിക്കെതിരെ സമാനമായ നിരവധി സാഹചര്യങ്ങൾ ഉയർന്നുവന്നപ്പോഴാണ് ആ സംഘടനയെ നിരോധിച്ചത്. അടുത്തിടെ രാജസ്ഥാനിൽ നടന്ന കൊലപാതകങ്ങൾ തന്നെ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി അനിവാര്യമാണെന്ന് വിളിച്ചു പറയുന്നുണ്ടെന്നും സതീഷ് പൂനിയ പറഞ്ഞു.
ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവും അമരാവതിയിലെ കെമിസ്റ്റായ ഉമേഷ് കോൽഹെയുടെ കൊലപാതകവും ഒക്കെ പോപ്പുലർ ഫ്രണ്ട് പോലുളള സംഘടനകളാണ് നാട്ടിൽ സമാധാനം തകർക്കുന്നത് എന്നതിന്റെ തെളിവാണ്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഇന്ത്യയിലേക്ക് പണം ഒഴുക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇത്തരത്തിൽ പണം ലഭിക്കുന്നുണ്ടെന്നും സതീഷ് പൂനിയ ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമായി ഉന്നയിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയെ വധിക്കാൻ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഭീകരർ തയ്യാറാക്കിയ പദ്ധതി ബിഹാർ പോലീസ് തകർത്തിരുന്നു. ഇവിടെ നിന്നും പിടികൂടിയവരുടെ പക്കൽ നിന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ ലക്ഷ്യമിടുന്ന മിഷൻ 2047 എന്ന രേഖകളും പിടിച്ചെടുത്തിരുന്നു.
Comments