ന്യൂഡൽഹി: ലോക്‌സഭയിൽ നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കേരളത്തിൽ നിന്നുളള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കാം ടാഗോർ, ജോതിമാണി എന്നിവരുടെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവന്നതിനും സഭയ്‌ക്കുള്ളിൽ പ്രതിഷേധം നടത്തിയതിനുമായിരുന്നു സസ്‌പെൻഷൻ. കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.
ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിൽ ബഹളം വെച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പ്ലക്കാർഡുകളുമായി സഭയിൽ പ്രവേശിക്കില്ലെന്ന് കോൺഗ്രസ് കക്ഷി നേതാവ് ഉറപ്പ് നൽകണമെന്ന് ഭരണപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാനായി സഭയിൽ പ്ലക്കാർഡുകളുമായി അംഗങ്ങൾ എത്തുമ്പോൾ നടപടി സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്ന് സ്പീക്കർ ഓം ബിർള താക്കീത് നൽകി. സഭാ നടപടികളിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും സ്പീക്കർ പറഞ്ഞു. പ്ലക്കാർഡുകൾ കൊണ്ടുവന്നാൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഇത് അവസാന അവസരമെന്ന് പറഞ്ഞാണ് സസ്‌പെൻഷൻ പിൻവലിക്കുന്നതായി ഓം ബിർള പറഞ്ഞത്. സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ രമ്യ ഹരിദാസ്, മാണിക്കാം ടാഗോർ, ജോതിമാണി എന്നിവർ സഭയിലെത്തി.
വിലക്കയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യവും സഭ അംഗീകരിച്ചു. നാളെയാകും ചർച്ച. അതിനിടെ സഞ്ജയ് റാവത്തിന്റെ അറസ്റ്റ് ഉൾപ്പെടെയുളള വിഷയങ്ങളിൽ രാജ്യസഭയിലും പ്രതിപക്ഷം ബഹളം തുടർന്നു. ലോക്‌സഭയും രാജ്യസഭയും പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്ന് ബിജെപി സഭാ കക്ഷി നേതാവ് പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ആദ്യം ഒരു മണിക്കൂറോളം നിർത്തിവെച്ച സഭ പിന്നീട് രണ്ട് മണി വരെ നിർത്തുകയായിരുന്നു. ലോക്‌സഭയും ബഹളം മൂലം 12 മണി വരെ തടസപ്പെട്ടു.
Comments