ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് വൈകിയേക്കും. കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകിയിട്ടുണ്ടെന്നും എന്നാൽ അതിലെ ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാൽ കാത്തിരിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റീസ് ഹർജിക്കാരോട് പറഞ്ഞു. ഹർജിയിൽ വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യം അഭിഭാഷകയായ മീനാക്ഷി അറോറ കോടതി മുൻപാകെ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിജാബ് ധരിച്ച് സ്‌കൂളിലെത്തണമെന്ന് വാശിപിടിച്ച വിദ്യാർത്ഥിനികളെ പഠനം തുടരാൻ അധികൃതർ അനുവദിച്ചിരുന്നില്ല. ഹൈക്കോടതി വിധിക്ക് ശേഷവും ഹിജാബിന്റെ പേരിൽ പ്രതിഷേധങ്ങൾക്ക് നീക്കം നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിവാക്കാൻ പാടില്ലാത്തത് ആണെന്നും അത് അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അവരുടെ വിശ്വാസം പിന്തുടരുന്നതിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കുന്നത് അസാധാരണമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു.
ക്യാംപസ് ഫ്രണ്ട് ആണ് ഉഡുപ്പി ഉൾപ്പെടെയുളള ചില സ്ഥലങ്ങളിൽ ഹിജാബ് പ്രതിഷേധം ഉയർത്തിയത്. പെൺകുട്ടികളുടെ വീട്ടുകാർ പോലും അറിയാതെ അവരെ സ്വാധീനിച്ച് പ്രതിഷേധങ്ങളുടെ ഭാഗമാക്കുകയായിരുന്നു. ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളജിൽ ആറ് പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ കയറാനാകില്ലെന്ന് പറഞ്ഞതോടെയാണ് വിഷയം ആരംഭിക്കുന്നത്.
ഹിജാബ് നിർബന്ധമാക്കണമെന്നും എല്ലാവരും ഹിജാബ് ധരിച്ചുവരണമെന്നുമുളള പ്രചാരണങ്ങളും തീവ്ര മതസംഘടനകൾ നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം മാനദണ്ഡങ്ങൾ എല്ലാ വിദ്യാർത്ഥികളും അനുസരിക്കണമെന്നും ഹിജാബോ മറ്റ് വസ്ത്രങ്ങളോ പാടില്ലെന്ന് സർക്കാരും നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ തീവ്ര മത മൗലികവാദികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് വിഷയം കോടതിയുടെ പരിഗണനയിൽ എത്തിയത്. പിന്നീടാണ് കോടതി സർക്കാർ തീരുമാനം ശരിവെച്ചത്.
Comments