പൂനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം എൽ എ ആയ ഉദയ് സാമാന്തിന്റെ വാഹനം അക്രമി സംഘം അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം ആദിത്യ താക്കറെ പങ്കെടുത്ത പരിപാടിയുടെ സമീപ പ്രദേശത്തുകൂടി മുഖ്യമന്ത്രിയോടൊപ്പം ഇദ്ദേഹം യാത്ര ചെയ്തിരുന്നു. ഈ സംഭവം ശിവസേന വിഭാഗക്കാരെ ചൊടിപ്പിച്ചിട്ടുണ്ടാകാം എന്നാണ് പറയുന്നത്. പൂനയിലെ കത്രാജ് ചൗക്കിലൂടെ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ പിന്നിൽ ഉണ്ടായിരുന്ന എം എൽ എയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണോ സംഘം ഇത്തരത്തിൽ ഒരു അക്രമം നടത്തിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വിഷയത്തിൽ തനിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ സമാന്ത് പറഞ്ഞു. അക്രമി സംഘം യാതൊരു പ്രകോപനവും ഇല്ലാതെയാണ് വാഹനം അടിച്ചു തകർത്തതെന്ന് എം എൽ എ വ്യക്തമാക്കി.
ഹോക്കി സ്റ്റിക്കും, കല്ലുകളും കാറിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇത്തരം പ്രവർത്തനം ഭീരുത്വമാണ് തെളിയിക്കുന്നത്. അധികാരം നഷ്ടപ്പെട്ട ശിവസേന നേതാക്കൾ സംസ്ഥാനത്താകെ അക്രമം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ല എന്ന് സമാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും മഹാരാഷ്‌ട്ര പോലീസ് വ്യകതമാക്കി.
Comments