ദിസ്പുർ: അസമിലെ ആയിലത്തിലധികം മദ്രസകൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അടുത്തിടെ അസമിൽ നിന്ന് പിടികൂടിയ ഭീകരരുമായി ബന്ധമുള്ള മദ്രസകൾക്കെതിരെയാണ് സർക്കാർ കർശന നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ മുസ്തഫ പഠിപ്പിച്ചിരുന്ന മദ്രസ നിയന്ത്രിക്കുന്ന അതേ സ്വകാര്യ ബോർഡാണ് സംസ്ഥാനത്തെ ഭൂരിഭാഗം മദ്രസകളും നിയന്ത്രിക്കുന്നത്. എഐയുഡിഎഫ് (ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) നേതാവും പെർഫ്യൂം വ്യവസായിയുമായ ബദറുദ്ദീൻ അജ്മലിന്റെ കീഴിലുള്ള അസം തൻസിം മദാരിസ് ഖൗമിയ എന്ന സംഘടനയാണ് മദ്രസകൾ നിയന്ത്രിക്കുന്നത്. എന്നാൽ ഈ മദ്രസകളുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സർക്കാരിന് നൽകിയിട്ടില്ല.
ബോർഡിന് കീഴിലെ രണ്ട് മദ്രസകൾ ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തി നേരത്തെ അടച്ച് പൂട്ടിയിരുന്നു. തുടർന്നും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണ് മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതെന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു വ്യക്തമാക്കി.
സർക്കാർ-എയ്ഡഡ് മദ്രസകളെ പരമ്പരാഗത സ്‌കൂളുകളാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നേരത്തെ തന്നെ എടുത്തിട്ടുണ്ട്. സ്വകാര്യ മദ്രസകളിൽ നിയമങ്ങൾ നടപ്പാക്കാനും അവിടെ ആധുനിക വിദ്യാഭ്യാസം നൽകാൻ കഴിയുമോ എന്ന് പരിശോധിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
Comments