എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
ഈ മാസം 11 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. നേരത്തെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ഇക്കുറി ഹാജരാകുമോയെന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിഇഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി ബാലിശമായ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് എന്നായിരുന്നു ഇതിനോട് തോമസ് ഐസക്ക് പ്രതികരിച്ചത്. ഇനി നോട്ടീസ് നൽകിയാൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം ഹാജരാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് കിഫ്ബി വൈസ് ചെയർമാൻ ആയിരുന്നു. ഇക്കാലയളവിൽ വിദേശത്തു നിന്നും കിഫ്ബി നിക്ഷേപം സ്വീകരിച്ചതാണ് ഇഡി അന്വേഷിക്കുന്നത്.
Comments