ആഹാരം നമുക്ക് രുചിക്കാൻ കഴിയും.. പരിമളം നമുക്ക് വാസന നൽകും.. വസ്തുക്കളെ നമുക്ക് തൊട്ടറിയാനാകും.. എന്നാൽ വാക്കുകളെ നമുക്ക് അനുഭവിക്കാനാകുമോ..
ആലീസ് എന്ന പേരു കേൾക്കുമ്പോൾ ആപ്പിളിന്റെ രുചിയറിഞ്ഞാൽ എങ്ങനെയിരിക്കും? ഇത്തരത്തിൽ, വാക്കുകളുടെയും പേരുകളുടെയും രുചിയും ഗന്ധവും അനുഭവപ്പെടുന്ന ഒരു വ്യക്തി ഈ ലോകത്തിലുണ്ട്.
ന്യൂകാസിലിലെ ടൈൻ ആൻഡ് വെയർ എന്ന സ്ഥലത്തുള്ള ഹെൻറി ഗ്രേ ആണ് ഈ അപൂർവ്വ മനുഷ്യൻ. ലെക്‌സിക്കൽ-ഗസ്റ്റേറ്ററി സിനസ്തേഷ്യ എന്ന അവസ്ഥയാണ് ഹെന്റിയ്‌ക്കുള്ളത്.
ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് സിനസ്‌തേഷ്യ. പൊതുവെ നമ്മുടെ ശരീരത്തിൽ ബന്ധപ്പെട്ട് കിടക്കാത്ത ഇന്ദ്രിയങ്ങൾ തമ്മിൽ ലയിച്ചുചേരുമ്പോഴാണ് ഇതുണ്ടാകുന്നത്. ലെക്‌സിക്കൽ-ഗസ്റ്റേറ്ററി സിനസ്തേഷ്യ ഉള്ളവർക്ക് വാക്കുകൾ കേൾക്കുമ്പോഴോ സംസാരിക്കുമ്പോഴോ വായിക്കുമ്പോഴോ ചിന്തിക്കുമ്പോഴോ പലപ്പോഴും ആ വാക്കുകളുടെ രുചിയോ മണമോ അനുഭവപ്പെടും.
ചില’നാമങ്ങളുടെ’ ഗന്ധത്തെയും ഹെൻറി അനുഭവിച്ചിട്ടുണ്ട്. off എന്ന വാക്കിന് അഴുകിയ-ചീഞ്ഞളിഞ്ഞ ഒരു തരം ഗന്ധമാണെന്ന് ഹെന്റി പറയുന്നു. because എന്ന വാക്ക് പിളർന്ന തടിക്കുറ്റി പോലെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചില വ്യക്തികളുടെ പേരുകൾ ഹെന്റിയെ അലോസരപ്പെടുത്താറുണ്ട്. ഉദാഹരണമായി kirsty എന്ന പേര് കേൾക്കുമ്പോൾ മൂത്രം മണക്കാറുണ്ടെന്നും ഇത്തരം പേരുകൾ ആണെന്ന് മുൻകൂട്ടിയറിഞ്ഞാൽ അവിടെ നിന്നും മാറി പോകാറാണ് പതിവെന്നും അദ്ദേഹം പറയുന്നു.
2009-ലാണ് തനിക്ക് ഈ അവസ്ഥയുണ്ടെന്ന് ഹെൻറി അറിയുന്നത്. സഹപാഠികളുടെ പേരുകൾ കേൾക്കുമ്പോൾ തനിക്ക് ഇത്തരത്തിൽ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് ഹെൻറി മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് ഇതൊരു ന്യൂറോളജിക്കൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബോറിസ് ജോൺസൺ എന്ന പേര് നൽകുന്ന അനുഭവം ഇപ്രകാരമാണ്. ‘കാൽ ഉപയോഗിച്ച് ഒരു വണ്ടിനെ ഞെരുക്കി ഇല്ലാതാക്കുന്നതുപോലെ’ ആണ് ബോറിസിന്റെ പേര് ഹെൻറിക്ക് അനുഭവപ്പെടുക. ‘കുളത്തിലേക്ക് ഒരു ചെറിയ ഉരുളൻ കല്ല് വീഴുന്നതും അത് മുങ്ങിപോകുന്നതും’ പോലെയാണ് എമ്മ വാട്സൺ എന്ന പേര്.
എല്ലായ്പ്പോഴും വാക്കുകളെയും പേരുകളെയും മണങ്ങളുമായും വികാരങ്ങളുമായും ബന്ധപ്പെടുത്തുന്നു എന്നു മാത്രമാണ് ഹെൻറിക്ക് തന്റെ അവസ്ഥയെക്കുറിച്ച് മനസിലായിട്ടുള്ളത്. ചില പേരുകൾ തനിക്ക് ദുർഗന്ധം നൽകാറുണ്ട്. അതിനാൽ അത്തരം പേരുകളുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനോ ഡേറ്റിങ്ങിന് പോകാനോ ഒരുമിച്ച് റൂം പങ്കുവെക്കാനോ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.
സഹപാഠികളുടെ പേരുകൾ നൽകുന്ന അനുഭൂതിയെക്കുറിച്ച് മാതാപിതാക്കളോട് പറയുന്ന നിമിഷം വരെ, തനിക്ക് മാത്രമാണ് ഈ അവസ്ഥയുള്ളതെന്ന് ഹെന്റിക്ക് അറിയില്ലായിരുന്നു. എല്ലാവർക്കും വാക്കുകൾ രുചിക്കാൻ കഴിയുമെന്നായിരുന്നു ഹെന്റി വിശ്വസിച്ചിരുന്നത്.
അതേസമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് francesca എന്നാണെന്ന് ഹെൻറി വെളിപ്പെടുത്തി കാരണം ആ പേരിന് ചൂടുള്ള ചോക്ലേറ്റ് കോഫിയുടെ രുചിയാണ്. മുറിച്ചുവെച്ച ആപ്പിളുകളുടെ ഗന്ധമാണ് ആലീസ് എന്ന പേരിനെന്നും ഹെൻറി കൂട്ടിച്ചേർത്തു.
Comments