ലക്‌നൗ: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് നേട്ടം കൈവരിച്ച ഉത്തർപ്രദേശ് സ്വദേശി രൂപൽ ചൗധരി. 4×400 മീറ്റർ റിലേയിൽ വെള്ളി മെഡലും 400 മീറ്റർ ഓട്ടത്തിൽ വെങ്കലവും കരസ്ഥമാക്കിയാണ് ചൗധരി ചരിത്രം സൃഷ്ടിച്ചത്.
യുപിയിലെ മീററ്റ് ജില്ലയിലെ ഷാപൂർ ജെയിൻപൂർ ഗ്രാമത്തിലെ ഒരു ചെറിയ കർഷക കുടുംബത്തിലാണ് രൂപൽ ജനിച്ചത്. തികച്ചും ഗ്രാമ പശ്ചാത്തലത്തിൽ നിന്നുമെത്തി രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ 17 കാരിയെ രാജ്യം അഭിനന്ദിക്കുകയാണ്. തുടർച്ചയായി മൂന്നു ദിവസം കൊണ്ടാണ് ഓട്ട മത്സരങ്ങൾ പൂർത്തിയാക്കി മെഡലുകൾ സ്വന്തമാക്കിയത്.
ബ്രിട്ടന്റെ യെമി മേരി ജോൺ 51.50 സെക്കൻഡുകൾ കൊണ്ട് സ്വർണ്ണം നേടി. കെനിയയുടെ ഡമാരിസ് മുതുംഗ 51.71 സെക്കൻഡും രൂപൽ 51.85 സെക്കൻഡ് സമയത്തിലുമാണ് 400 മീറ്റർ ഓട്ടം പൂർത്തീകരിച്ചത്. 400 മീറ്റർ റിലേയിൽ 3:17.76 സെക്കൻഡിലാണ് വെള്ളി സ്വന്തമാക്കിയത്. റിലേ നടന്ന ദിവസം തന്നെയായിരുന്നു വ്യക്തിഗത മത്സരത്തിന്റെ ഒന്നാം റൗണ്ടും നടന്നത്.
വനിതകളുടെ 400 മീറ്ററിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രൂപൽ. 2018-ൽ ഫിൻലൻഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 51.46 സെക്കൻഡിൽ ഓടിയെത്തി ഹിമ ദാസ് സ്വർണ്ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.2016ൽ പോളണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് താരം നേട്ടം സ്വന്തമാക്കിയത്.ചാമ്പ്യൻഷിപ്പിലെ ഒൻപതാം മെഡലാണ് രൂപാലിലൂടെ രാജ്യത്തിന് ലഭിച്ചത്.
Comments