ജെറുസലേം : പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന ഭീകരനുൾപ്പെടെ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈനിക വക്താവ് റിച്ചാർഡ് ഹെച്ചറ്റാണ് വാർത്ത പുറത്തു വിട്ടത്. വ്യോമാക്രമണം അവസാനിച്ചിട്ടില്ലെന്നും ഹെച്ചറ്റ് സൂചന നൽകി.
കൊല്ലപ്പെട്ടവരിൽ അഞ്ച് വയസ്സുകാരനുമുണ്ടെന്ന് ഇസ്ലാമിക് ജിഹാദ് ആരോപിച്ചു. ഇസ്രയേൽ തങ്ങളുടെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇസ്ലാമിക് ജിഹാദ് വക്താവ് ചൂണ്ടിക്കാട്ടി.തയ്സീർ അൽ ജാബാരി എന്ന മുതിർന്ന ഭീകര നേതാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമിക് ജിഹാദിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം.
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനു നേരേ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് ജിഹാദ് പ്രഖ്യാപിച്ചു. ടെൽ അവീവും ഇസ്രയേൽ നഗരങ്ങളും റോക്കറ്റ് ആക്രമണത്തിൽ തകർക്കുമെന്നും ഭീകര സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ഇസ്രയേൽ- പലസ്തീൻ സംഘർഷം രൂക്ഷമായേക്കുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
യുക്രെയ്ൻ – റഷ്യ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു സംഘർഷം ആരംഭിക്കുന്നതിനെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. തായ്‌വാൻ വിഷയത്തിൽ ചൈനയും അമേരിക്കയും ഇടഞ്ഞതും ആശങ്കപ്പെടുത്തുന്നുണ്ട്.
Comments