ന്യൂഡൽഹി: ഇസ്ലാമിക രാജ്യ കൂട്ടായ്മയ്‌ക്കെതിരെ കടുത്ത പ്രതിഷേധവും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ജമ്മുകശ്മീർ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ മൂന്നാം വാർഷികത്തിൽ ഇന്ത്യക്കെ തിരെ പ്രമേയം പാസ്സാക്കിയതിനെതിരെയാണ് വിദേശകാര്യവകുപ്പിന്റെ പ്രതികരണം. ജമ്മുകശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഏതു ശ്രമത്തേയും അന്താരാഷ്‌ട്രതലത്തിൽ നേരിടുമെന്നും ജയശങ്കർ വ്യക്തമാക്കി.
സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലാണ് ഒഐസി എന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നടന്നത്. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാകിസ്താന്റെ സമ്മർദ്ദവും തുർക്കിയുടെ പിന്തുണയോടെയുമാണ് പ്രമേയം പാസ്സാക്കിയത്. ജമ്മുകശ്മീരിലെ വിശേഷിച്ച് കശ്മീർ മേഖലയിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഇന്ത്യ ഹനിച്ചെന്നാണ് പ്രമേയത്തിന്റെ മുഖ്യ ഭാഗം. അഖണ്ഡതയെ കടന്നാക്രമിക്കുന്ന ഗുരതരമായ ആരോപണം ഇന്ത്യയ്‌ക്കെതിരെ നടത്തിയത് ഒഴിവാക്കണമെന്ന് ജയശങ്കർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇസ്ലാമിക രാജ്യങ്ങളുടേത് ജമ്മുകശ്മീരിനെതിരെ തികഞ്ഞ വർഗ്ഗീയതയും മതമൗലികവാദ പരവുമായ ചിന്തയാണ്. ഇന്ത്യ എന്നും മാതൃകാപരമായ മതേതര രാജ്യമാണ്. അങ്ങിനെ തന്നെ നിലനിൽക്കും. ഓരോ സംസ്ഥാനവും പ്രദേശവും തികഞ്ഞ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. ജമ്മുകശ്മീരിലെ ജനത യഥാർത്ഥ ജനാധിപത്യമെന്താണെന്ന് കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് അനുഭവിച്ചറിയുന്നതെന്നും ജയശങ്കർ വിശദീകരിച്ചു.
പാകിസ്താനെ പേരെടുത്ത് പറയാതെ ഇന്ത്യ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ വികസന അജണ്ടകൾക്ക് പകരം വർഗ്ഗീയത ചർച്ചയാക്കുന്നത് തീർത്തും ഖേദകരമാണ്. ഇത്തരം നീക്കങ്ങൾ ചില രാജ്യങ്ങളുടെ പതിവ് രീതിയാണ്. അവർ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി നീങ്ങുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും പ്രസ്താവനയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചു.
Comments