തിരുവനന്തപുരം: വിമാനത്തിൽ യാത്ര ചെയ്യാനുള്ള ഇൻഡിഗോ വിലക്ക് തീരാനിരിക്കെ കയറില്ല എന്ന നിലപാടിലുറച്ച് എൽഡിഎഫ് കൺവീനർ ഇപി.ജയരാജൻ. യാത്രാവിലക്കുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ കൊണ്ട് തീരില്ല എന്നാണ് ഇപി പറഞ്ഞത്. ഇൻഡിഗോയുടെ വിലക്ക് തീരാനിരിക്കെയാണ് ജയരാജന്റെ പ്രതികരണം.
മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ പിടിച്ചു തളളുകയും കായികമായി നേരിടുകയുമായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഉന്തി നിലത്തിട്ടതോടെ ഇൻഡിഗോ കമ്പനി എൽഡിഎഫ് കൺവീനർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകർക്കും കമ്പനി യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.
ഇപി.ജയരാജന് മൂന്ന് ആഴ്ചത്തേയ്‌ക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമാണ് ഇൻഡികോ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ജൂൺ 13 നാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത്. സംഭവം വിവാദമായതോടെയാണ് ഇൻഡിഗോ ഇരു വിഭാഗത്തിനുമെതിരെ നടപടി സ്വീകരിച്ചത്. തനിക്ക് യാത്ര വിലക്കേർപ്പെടുത്തിയ വിമാന കമ്പനിയ്‌ക്കെതിരെ ജയരാജൻ പരസ്യമായി രംഗത്തും വന്നു. ഇനി താൻ നടന്നുപോയാൽ പോലും ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ല എന്നായിരുന്നു എൽഡിഎഫ് കൺവീനർ പ്രതികരിച്ചത്.
Comments