തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ കരിദിനം ആചരിക്കുമെന്ന് ലത്തീൻ അതിരൂപത. തിരുവനന്തപുരത്തെ തീരദേശ ജനതയോടാണ് സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കണമെന്ന് ലത്തീൻ അതിരൂപത നിർദ്ദേശം നൽകിയത്. ഓഗസ്റ്റ് 15ന് കടൽതീരത്ത് കറുത്ത കൊടിയുയർത്താനും കരിങ്കൊടി റാലി നടത്താനുമാണ് ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഇടവകകൾക്ക് സർക്കുലർ നൽകിയിരിക്കുന്നത്.
തീരദേശ ജനത വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പാർപ്പിടം നഷ്ടമാകുന്നത് ഉൾപ്പെടെ തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അതിരൂപത പറയുന്നു. തീരദേശ ജനതയെ മുൻനിർത്തി പ്രതിഷേധം ശക്തമാക്കാനാണ് സഭയുടെ നീക്കം. ഇതിന്റ ഭാഗമായി പത്താം തീയതി വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേയ്‌ക്ക് മാർച്ച് നടത്തും.
രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശ ജനത ജൂലൈ 20 മുതൽ സമര രംഗത്താണ്. എന്നിട്ടും പ്രശ്നത്തിന് പരിഹാരം കാണുവാനോ ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് ലത്തീൻ അതിരൂപത ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിഷേധം കടുപ്പിക്കുമെന്നും സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി ഉയർത്തുമെന്നുമാണ് സഭ അറിയിച്ചിരിക്കുന്നത്.
Comments