മലപ്പുറം: ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച കുഞ്ഞിന് മൂന്നാം നാൾ ദാരുണാന്ത്യം. തലക്കാട് വെങ്ങാലൂർ സ്വദേശികളുടെ ആൺകുഞ്ഞാണ് മരിച്ചത്. അക്യുപങ്ചറിസ്റ്റുകളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വീട്ടിൽ തന്നെ പ്രസവിക്കാനുള്ള തീരുമാനമെടുത്തത്. വീട്ടിൽ പ്രസവമെടുക്കരുതെന്ന് കാണിച്ച് ഇവർക്ക് ആവശ്യമായ ബോധവത്കരണവും നൽകിയിരുന്നു.
യുവതിയുടെ നേരത്തെയുള്ള മൂന്ന് പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. അതിനാൽ സ്വമേധയാ വീട്ടിൽ പ്രസവമെടുക്കുന്നത് അപകടമാണെന്നാണ് ഡോക്ടർ ഇവരെ അറിയിച്ചത്. എന്നാൽ തങ്ങൾക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. അഞ്ചാം തിയതിയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. തിങ്കളാഴ്ച പുലർച്ചെ കുഞ്ഞ് മരിച്ചു. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. അന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ മൃതദേഹം വെങ്ങാലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.
എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. മരണത്തിൽ സംശയമോ പരാതിയോ ഇല്ലെന്നാണ് വീട്ടുകാരുടെ നിലപാട്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
Comments