തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആക്കിയത് വിവാദമായി നിൽക്കെയാണ് പുതിയ ഇടപെടൽ.
മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ ഒന്നാം റാങ്ക് നൽകിയെങ്കിലും ഇത് വരെ കണ്ണൂർ സർവ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല.
കേരളവർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു പ്രിയ. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകുകയായിരുന്നു. ഇതും വിവാദമായിരുന്നു. ഇതേ തുടർന്ന് റാങ്ക് പട്ടിക മാറ്റിവെച്ചെങ്കിലും കഴിഞ്ഞ മാസം സിൻഡിക്കേറ്റ് ചേർന്ന് പട്ടിക അംഗീകരിക്കുകയായിരുന്നു.
അസോസിയേറ്റ് പ്രൊഫസർ നിയമനം ലഭിച്ചാൽ പ്രിയയ്‌ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും. ഇത് മുന്നിൽ കണ്ടാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ പദവി ഒരു വർഷത്തേക്ക് നീട്ടിയത്.
പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. യുജിസി ചട്ടപ്രകാരം വേണ്ടുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് പരാതി.
പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് പത്ത് ദിവസങ്ങൾക്കുള്ളിൽ വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. വിഷയത്തിൽ ഗവർണറുടെ ഇനിയുള്ള ഇടപെടൽ നിർണ്ണായകമാണ്.
അതേസമയം പ്രിയ വർഗീസിന്റെ നിയമനം നിരവധി തവണ ചർച്ച ചെയ്തതാണെന്നായിരുന്നു ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റ പ്രതികരണം.
Comments