കൊൽക്കത്ത: ജയിലിൽ പുസ്തക വായനയിൽ മുഴുകി ബംഗാൾ അദ്ധ്യാപക നിയമന അഴിമതിയിൽ അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥാ ചാറ്റർജി. 19-ാം നൂറ്റാണ്ടിലെ സന്ന്യാസിയായിരുന്ന രാമകൃഷ്ണ പരമഹംസന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മഹേന്ദ്രനാഥ് ഗുപ്തയുടെ ‘ശീ ശ്രീരാമകൃഷ്ണ കഥാമൃത’, മഹാശ്വേത ദേവിയുടെ ‘അമാനിബാസ്’ എന്നീ പുസ്തകങ്ങളാണ് മന്ത്രി വായിക്കുന്നത്.മന്ത്രിയുടെ അഭിഭാഷക സുകന്യ ഭട്ടാചാര്യയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്നും പുസ്തകങ്ങൾ ജയിലിൽ എത്തിച്ചത്.
പാർത്ഥ നേരത്തെ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അഭിഭാഷക പുസ്തകം അയച്ചു കൊടുത്തത്. ഇഡിയും നേരത്തെ പാർത്ഥയ്‌ക്ക് പുസ്തകങ്ങൾ അയച്ചു കൊടുത്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡി ദിവസങ്ങളിലെ തന്റെ ഓർമ്മകളും അനുഭവങ്ങളും എഴുതാൻ പാർത്ഥ ചാറ്റർജി ആഗ്രഹിക്കുന്നതായും കുടുംബാംഗങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും വൃത്തങ്ങൾ അറിയിച്ചു.പാർത്ഥാ ചാറ്റർജിയ്‌ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ജയിലിൽ ലഭിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായി പോരാടുമെന്നും നിരപരാധിത്വം തെളിയുമെന്നാണ് അഭിഭാഷകർ പറയുന്നത്.
Comments