തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നദികളിലെ ജലം ഉയരാതിരുന്നതിനു കാരണവും സർക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നില്ല, അത്ര കൃത്യമായാണ് സർക്കാർ ഇതെല്ലാം ആസൂത്രണംചെയ്തതെന്നാണ് റോഷി അഗസ്റ്റിൻ അവകാശപ്പെടുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ഡാം കൃത്യസമയത്ത് തുറക്കാന്‍ കഴിഞ്ഞതു കൊണ്ടു ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടാന്‍ സാധിച്ചു. മറിച്ച് തുറക്കാന്‍ വൈകിയിരുന്നെങ്കില്‍ കൂടുതല്‍ അളവ് ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നു.
ഇടുക്കിയിലും ഇതേ രീതിതന്നെയാണ് അവലംബിച്ചത്. റൂള്‍ ലെവല്‍ എത്തും മുന്‍പ് തന്നെ ഡാം തുറക്കുകുയും ജലം കുറഞ്ഞ അളവില്‍ പുറത്തേക്ക് ഒഴുക്കി വിടുകയുമായിരുന്നു. സംഭരണശേഷി ഉണ്ടായിരുന്നെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് നിയന്ത്രിത അളവില്‍ ജലം തുറന്നു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ ഇപ്പോഴും കൂടുതലായുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്.ഇ.ബിയും സ്വീകരിച്ചത്. അങ്ങനെ ചെയ്തതു കൊണ്ട് നദിയിലൂടെ ജലം കടലിലേക്ക് ഒഴുകിപ്പോകാന്‍ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയില്‍ പ്രളയം ഒഴിവാക്കുന്നതിന് ഇതു സഹായകമായെന്നും മന്ത്രി പറഞ്ഞു.
Comments