ന്യൂഡൽഹി : ട്രാൻസ്ജെൻഡറുകൾക്ക് വിമാന പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പുള്ള വൈദ്യപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് രൂപം നൽകി. വ്യോമയാന ഡയറക്ടറേറ്റ് ജനറലാണ് (ഡിജിസിഎ )നിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ തൃശ്ശൂർ സ്വദേശിയും ട്രാൻസ്ജെൻഡറുമായ ആദം ഹാരിയുടെ ലൈസൻസ് അപേക്ഷ കണക്കിലെടുത്താണ് നടപടി.
കർശന വൈദ്യ പരിശോധനകൾക്ക് ശേഷമാകും ലൈസൻസ് നൽകുക. ഹോർമോൺ തെറാപ്പിയും ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയും പൂർത്തിയാക്കിയിട്ട് അഞ്ച് വർഷം കഴിഞ്ഞ ഉദ്യോഗാർത്ഥികളെ ആരോഗ്യവാന്മാരായി കണക്കാക്കും. ഇതിന് ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടും സർജറി നടന്നിട്ടുണ്ടെങ്കിൽ സർജനിൽ നിന്നുള്ള റിപ്പോർട്ടും സമർപ്പിക്കണം.
ആദമിന് മുൻപ് ഡിജിസിഎ ലൈസൻസ് നിഷേധിച്ചിരുന്നു. ഹോർമോൺ ചികിത്സയ്ക്ക് വിധേയനാകുന്നത് മൂലമുള്ള ശാരീരിക മാറ്റങ്ങൾ കണക്കിലെടുത്താണ് ലൈസൻസ് നിഷേധിച്ചത്. എന്നാൽ സംഭവത്തിനെതിരെ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഡിജിസിഎ അപേക്ഷ വീണ്ടും പരിഗണിച്ചത്.
Comments