ന്യൂഡൽഹി: പ്രശസ്ത സിനിമാ ഹാസ്യതാരം രാജു ശ്രീവാസ്തവയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതായി ബന്ധുക്കൾ. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പി ക്കപ്പെട്ട ശ്രീവാസ്തവയ്‌ക്ക് മൂന്ന് ദിവസമായിട്ടും ബോധം തെളിഞ്ഞിട്ടില്ല.
ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയ ശ്രീവാസ്തവയുടെ ആന്തരിക അവയവങ്ങൾ പ്രവർത്തി ക്കുന്നുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രോഗവിവരം തിരക്കുകയും ചെയ്തതായി ബന്ധുക്കളും ഇന്നലെ അറിയിച്ചിരുന്നു.
പതിവ് വ്യായാമത്തിനിടെയാണ് മൂന്ന് ദിവസം മുൻപ് രാജു ശ്രീവാസ്തവ കുഴഞ്ഞുവീണത്. ഉടനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകുകയായിരുന്നു. ഹൃദയധമനികളിലെ തടസ്സം നീക്കിയിട്ടും ബോധം വരാത്തതിനാൽ വെന്റിലേറ്റർ സഹായം തുടരാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നതായാണ് വാർത്ത പുറത്തുവന്നത്. ഇന്നേക്ക് 72 മണിക്കൂർ കഴിഞ്ഞിട്ടും ശ്രീവാസ്തവ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങിവന്നിട്ടില്ല.
ഇന്ത്യൻ ഹാസ്യ പരിപാടികളിലെ സുപ്പർ സ്റ്റാർ ആയി അറിയപ്പെടുന്ന രാജു ശ്രീവാസ്തവ നിലവിൽ തരംഗമാകുന്ന സ്റ്റാന്റ് അപ്പ് കോമഡിയുടെ ആദ്യകാല താരമാണ്. നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളിലും കപിൽ ശർമ്മ ഉൾപ്പടെയുള്ളവരുടെ കോമഡി ഷോകളിലും രാജു ശ്രീവാസ്തവ സ്ഥിരം താരമാണ്. പരമ്പരാഗത ശൈലികളെ വിടാതെ തന്നെ ആധുനിക ലോകത്തെ തമാശകളും തന്മയത്വത്തോടെയാണ് അവതരിപ്പിക്കുക.
രാജു ശ്രീവാസ്തവ എന്നും യുവാക്കളുടേയും കുടുംബപ്രേക്ഷകരുടേയും പ്രിയ താരമാണ്. പ്രസിദ്ധരായ കവികളുടെ ആലാപന ശൈലിയും രാഷ്‌ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും അവതരിപ്പിക്കുന്നതിൽ രാജു ശ്രീവാസ്തവ അതീവ വിരുതാണ് പ്രദർശിപ്പിക്കാറ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിവിധ മേഖലകളിലെ ഭാഷകളെ സമന്വയിപ്പിച്ച് സംഭാഷണങ്ങൾ കൂട്ടിയിണക്കിയുള്ള പരിപാടികൾ കാണാൻ ഏറെ പ്രശസ്തരായവർ പോലും എത്താറുണ്ട്.
Comments