ഇന്ത്യയുടെ മുൻനിരയിലെ പ്രമുഖ ബാറ്റർ ചേതേശ്വർ പൂജാരയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയാണ് ആദ്യം മനസ്സിൽ തെളിയുക. ടെസ്റ്റ് മത്സരങ്ങളിൽ ബൗളർമാരുടെ മാരകമായ പന്തുകളെ എത്ര നേരം വേണമെങ്കിലും പ്രതിരോധിച്ച് നിൽക്കും. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വൻമതിൽ എന്ന വിശേഷണവും പൂജാര നേടിയെടുത്തു. എന്നാൽ റോയൽ ലണ്ടൻ ഏകദിന കപ്പിൽ പൂജാരയുടെ മറ്റൊരു ഭാവമാണ് കണ്ടത്. അവിടെ അദ്ദേഹം എതിർ ബൗളർമാരെ അടിച്ചൊതുക്കി ആധിപത്യം പുലർത്തി. റോയൽ ഏകദിന കപ്പ് മത്സരത്തിൽ സസെക്സിന് വേണ്ടി വാർവിക്‌ഷെയറിനെതിരെ പൂജാര അതിവേഗ സെഞ്ച്വറി നേടി.
പുജാര ഒരോവറിൽ 22 റൺസ് അടിക്കുകയും ചെയ്തു. വെള്ളിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ വാർവിക്ഷെയറിനെതിരെ സസെക്സിനു വേണ്ടി പുജാര 79 പന്തിൽ 107 റൺസ് നേടി. 47-ാം ഓവറിലാണ് പൂജാരയുടെ ഏറ്റവും ആക്രമണോത്സുകമായ ബാറ്റിങ് കണ്ടത്. വാർവിക്ഷയർ ബൗളർ ലിയാം നോർവെൽ എറിഞ്ഞ ഓവറിൽ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 22 റൺസാണ് പൂജാര നേടിയത്. അതുവരെ 59 പന്തിൽ നിന്ന് 66ആയിരുന്നു പുജാരയുടെ സമ്പാദ്യം. എന്നാൽ ആ ഓവർ കഴിഞ്ഞപ്പോൾ 65പന്തുകളിൽ നിന്ന്് 88ലേക്ക് കുതിച്ചു.
4 2 4 2 6 4
TWENTY-TWO off the 47th over from @cheteshwar1. 🔥 pic.twitter.com/jbBOKpgiTI
— Sussex Cricket (@SussexCCC) August 12, 2022
മത്സരത്തിന്റെ ആദ്യം ബാറ്റ് ചെയ്ത വാർവിക്ഷയർ ഓപ്പണർ റോബർട്ട് യേറ്റ്സിന്റെ മികച്ച സെഞ്ച്വറി (111 പന്തിൽ 114), ക്യാപ്റ്റൻ വിൽ റോഡ്സ് (76 റൺസ്), മൈക്കൽ ബർഗസ് (58 റൺസ്) എന്നിവരുടെ മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സസെക്സിനെ പൂജാരയെ മുന്നിൽ നിന്ന് നയിച്ചു. 102 പന്തിൽ 81 റൺസ് നേടിയ അലസ്റ്റർ ഓർ മികച്ച പിന്തുണ നൽകി. എന്നാൽ മത്സരാവസാനം വാർവിക്ഷെയർ നാല് റൺസിന്റെ വിജയം സ്വന്തമാക്കി.
ചേതേശ്വർ പുജാര സസെക്സിന് വേണ്ടി 13 ഇന്നിംഗ്സുകളിൽ നിന്ന് 109.4 എന്ന മികച്ച ശരാശരിയിൽ 1094 റൺസ് നേടിയിട്ടുണ്ട്. അതിൽ അഞ്ച് സെഞ്ചുറികളും ഉൾപ്പെടുന്നു. ഇതുവരെയുള്ള നാല് ഇന്നിംഗ്സുകളിൽ നിന്ന് പുറത്താകാതെ 63 റൺസും ഒരു സെഞ്ചുറിയും നേടിയ അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ ഫോം നിലനിർത്തി. പുജാര ഇതുവരെ അഞ്ച് ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അവസാനമായി കളിച്ചത് 2014ലാണ്.
Comments