ലക്നൗ: ‘ജീവിതത്തിൽ ആദ്യമായി ഞാൻ ത്രിവർണ്ണപതാക ഉയർത്തി, എനിക്കത് വിശ്വസിക്കാനാവുന്നില്ല’, ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ ജംഗിൾ പഞ്ചുഖിയ ഗ്രാമത്തിൽ നിന്നുള്ള ദേവി ലാലിൻറേതാണ് ഈ വാക്കുകൾ. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജില്ലാ ഭരണകൂട ജീവനക്കാരും ചേർന്ന് തന്റെ കുടിലിൽ ഉയർത്താൻ ദേശീയ പതാക കൈമാറിയപ്പോൾ ലാലിന് വികാരങ്ങളെ നിയന്ത്രിക്കാനായില്ല.
സ്കൂളുകളിലും ബ്ലോക്കുകളിലും തഹസീൽ ഓഫീസുകളിലും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പതാക ഉയർത്തുന്നതിനോ അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനോ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഗ്രാമത്തിൽ കുട്ടികളിൽ അധികപേരും സ്കൂളിൽ പോകാറുമില്ല.
“ഇത്തവണ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ തന്നെ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരിക്കുന്നു. രാജ്യത്തെ മറ്റുള്ള ജനങ്ങളെ പോലെ ഞങ്ങളും സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമാകുകയാണ്, ”അദ്ദേഹം പറഞ്ഞു.“എനിക്ക് ഉയർത്താൻ സർക്കാർ ത്രിവർണ്ണ പതാക നൽകി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ദേവി ലാൽ അഭിമാനത്തോടെ വ്യക്തമാക്കി.
മുസഹർ സമുദായത്തിൽപ്പെട്ടയാളാണ് ലാൽ. “എന്റെ ഗ്രാമത്തിലെ ഭൂരിഭാഗം പേരും മുസഹർ സമുദായത്തിൽ പെട്ടവരാണ്. ഞങ്ങൾ ഭൂരഹിതരാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി വളരെ ചെറിയ ചെറിയ ജോലികളാണ് ഞങ്ങൾ ചെയ്യുന്നത്. ലാലിന് മാത്രമല്ല, മുസാഹർ സമുദായത്തിലെ മറ്റ് അംഗങ്ങളായ രാജേന്ദ്രയും സുഖ് ദേവിയും ഇതേ വികാരം തന്നെയാണ് പ്രകടിപ്പിച്ചത്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആരംഭിച്ചു,” ഗ്രാമീണർക്കെല്ലാം പറയാൻ ഇതു മാത്രമെ ഉണ്ടായുള്ളൂ. ആസാദി കാ അമൃത്മഹോത്സവത്തിൽ സർക്കാർ ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുന്നത്.
Comments