കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ട സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എ.സി.പി കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധന വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.45 ഓടെയാണ് തടവുപുള്ളി വിനീഷ് രക്ഷപ്പെട്ടത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു രക്ഷപ്പെട്ട വിനീഷ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനായിരുന്നു ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. രാവിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ കിടപ്പുമുറിയിലെത്തി വിനീഷ് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് ജയിലിൽ കഴിയവെ വിനീഷ് ആത്മഹത്യാശ്രമം നടത്തുകയും മാനസികവിഭ്രാന്ത്രി കാണിക്കുകയും ചെയ്തു. ഇതോടെയാണ് കുതിരവട്ടത്ത് എത്തിച്ചത്.
ആശുപത്രിയിലെ ഫോറൻസിക് വാർഡിലെ അന്തേവാസിയുടെ കയ്യിൽ മോതിരം കുടുങ്ങുകയും ഇത് അറുത്തുമാറ്റാൻ ഫയർഫോഴ്‌സ് ജീവനക്കാർ എത്തുകയും ചെയ്തിരുന്നു. ഈ ബഹളത്തിനിടയിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരന്റെ കണ്ണ് വെട്ടിച്ച് വിനീഷ് കടന്നുകളയുകയാണുണ്ടായത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഏഴാമത്തെ അന്തേവാസിയാണ് ഇത്തരത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തു ചാടുന്നത്. മൂന്നുമാസം മുമ്പ് ഇത്തരത്തിൽ പുറത്തുകടന്ന അന്തേവാസി ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. 400-ലേറെ അന്തേവാസികളുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാർ ഇല്ലെന്നാണ് ആരോപണം. എട്ട് സുരക്ഷാ ജീവനക്കാർ മാത്രമാണ് ഇത്രയധികം അന്തേവാസികളുടെ സുരക്ഷയ്‌ക്കായി ഉള്ളത്. സ്ത്രീകൾ ഉൾപ്പെടെയുള്ള അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനം അടിയന്തിരമായി ഉണ്ടാകണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം.
Comments