ന്യൂഡൽഹി : മൂക്കിലൂടെ നൽകാവുന്ന കൊറോണ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അവസാനിച്ചു. ഭാരത് ബയോടെക്കാണ് ഇൻട്രാ നേസൽ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇൻട്രാ നേസൽ വാക്സിന്റെ പരീക്ഷണം രാജ്യത്തെ 9 ഇടങ്ങളിലാണ് നടന്നത്.
ഈ വാക്‌സിൻ കോവാക്സിന്റേയോ കൊവിഷീൽഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായാകും നൽകുക.ഭാരത് ബയോടെക്ക് നിർമ്മിച്ച ബി.ബി.വി 154 വാക്‌സിന് കേന്ദ്ര സർക്കാർ പരീക്ഷണ അനുമതി നൽകിയത് ജനുവരിയിലാണ്. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം റിപ്പോർട്ട് ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി നൽകിയിരിക്കുകയാണ്.
രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്ക്. മൂക്കിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുന്ന വാക്‌സീൻ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Comments