ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയ ഇപ്സോസ് (ipsos) ഇന്ത്യയുടെ സർവേ ഫലം പുറത്ത്. പ്രതിരോധ സേനയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് റിപ്പോർട്ടുകൾ പ്രകാരം വിശ്വാസ്യതയിൽ ഏറ്റവും മുൻപന്തിയിലുള്ള മൂന്ന് സ്ഥാപനങ്ങൾ.
പട്ടികയിൽ നാലാം സ്ഥാനം സുപ്രീം കോടതിക്കാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അഞ്ചാം സ്ഥാനത്തുണ്ട്. പ്രതികരിച്ചവരിൽ 65 ശതമാനവും (3 ൽ 2 പേരും) വിശ്വാസമർപ്പിച്ചത് പ്രതിരോധ സേനയായതിനാലാണ് ഡിഫൻസ് ഫോഴ്‌സുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടിൽ ഒരാളും (50%) ആർബിഐയ്‌ക്ക് മാർക്ക് നൽകി. പാർലമെന്റ് (33%) ഏഴാം സ്ഥാനത്തും മാദ്ധ്യമങ്ങൾ എട്ടാം സ്ഥാനത്തും (32%) തിരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പതാം സ്ഥാനത്തും ഇടംപിടിച്ചു.
ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിൽ ഏറ്റവും പിന്നിലുള്ളത് രാഷ്‌ട്രീയക്കാരും രാഷ്‌ട്രീയപാർട്ടികളുമാണ്. മതമേലാധ്യക്ഷൻമാർ, സമുദായ നേതാക്കൾ എന്നിവരിലും വിശ്വാസ്ത്യത കുറവാണ് ജനങ്ങൾ രേഖപ്പെടുത്തിയതെന്ന് സർവ്വേ വ്യക്തമാക്കുന്നു.
ഒരാളിലോ സ്ഥാപനത്തിലോ തോന്നുന്ന വിശ്വാസ്യതയെന്നാൽ അവരിലുള്ള ധാർമ്മികത, ബഹുമാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് അടിത്തറയെന്നും സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സേനകൾ, ആർബിഐ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയ്‌ക്ക് ജനങ്ങളുടെ വിശ്വാസ്യത പരമാവധി പിടിച്ചുപറ്റാൻ സാധിച്ചതിന് പിന്നിൽ ഈ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറയാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചോദ്യാവലി ഉപയോഗിച്ച് ക്വാണ്ടിറ്റേറ്റീവ് സർവേ വഴിയാണ് ഇപ്സോസ് ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിൽ സ്ത്രീകളടക്കം 2,950 പേരെ ഉൾപ്പെടുത്തിയിരുന്നു.
Comments