ഇസ്ലാമാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നീട് രാജ്യത്തിന്റെ ഭരണാധികാരിയായപ്പോൾ നരേന്ദ്രമോദി ഇവരുടെ ഉറ്റ സുഹൃത്തും ഇന്ത്യ ലോകവേദികളിലെ അഭിവാജ്യ ഘടകവുമായി. എന്തിനേറെ പറയുന്നു തികഞ്ഞ നേതൃപാടവവും, ഭരണ മികവും പാകിസ്താന്റെയും പാകിസ്താനിലെ ജനങ്ങളുടെയും പ്രശംസവരെ പിടിച്ചു പറ്റി. ഇതിന്റെ തുടർച്ചയായി ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഭരണമികവിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥൻ.
ഇന്ത്യയിലെ പാകിസ്താൻ സ്ഥാനപതിയും, മുൻ നയതന്ത്രജ്ഞനുമായ അബ്ദുൾ ബാസിത് ആണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാസിതിന്റെ പ്രതികരണം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്ന് ബാസിത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം ജനങ്ങൾക്ക് ആവേശം പകരുന്നതാണ്. വാക്കുകളിലൂടെ അദ്ദേഹം പൊതുജനങ്ങളെ ആകർഷിക്കുന്നു. എല്ലാതവണത്തേയും പോലെ ഇക്കുറിയും രാജ്യത്തോട് നരേന്ദ്ര മോദി പുതിയ കാര്യങ്ങളാണ് പങ്കുവച്ചത്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും, സ്ത്രീശാക്തീകരണവും സംസാരത്തിന്റെ ഭാഗമായി. ഒരു തികഞ്ഞ ഭരണാധികാരി ഇത്തരത്തിലായിരിക്കണം ജനങ്ങളുമായി സംവദിക്കേണ്ടതെന്നും ബാസിത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരസ്യമായി പ്രശംസിക്കുന്നത്.
Comments