ഗുരുവായൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പതിവ് തെറ്റിക്കാതെ ജെസ്‌ന വീണ്ടും ഗുരുവായൂരപ്പ സന്നിധിയിലെത്തി. വലിയ കാൻവാസിൽ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം ഇത്തവണയും ജെസ്‌ന ഗുരുവായൂരപ്പന് സമർപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ജെസ്‌ന സലീം.
കഴിഞ്ഞ എട്ട് വർഷമായി മുടക്കമില്ലാതെ ചെയ്യുന്നതാണെന്നും ജന്മാഷ്ടമി ദിനത്തിൽ എല്ലാ വർഷവും ഗുരുവായൂരിലെത്താറുണ്ടെന്നും ജെസ്‌ന പ്രതികരിച്ചു. വിഷുദിനത്തിലും ജെസ്‌ന ഗുരുവായൂരിലെത്തി തന്റെ കൈപ്പടയിൽ വരച്ച ശ്രീകൃഷ്ണ ചിത്രം ഭഗവാന് സമർപ്പിക്കാറുണ്ട്. വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് അഷ്ടമി രോഹിണി ദിനത്തിൽ ജെസ്‌ന ഗുരുവായൂരിൽ സമർപ്പിച്ചത്.
കൃഷ്ണഭക്തർക്ക് നിരവധി ചിത്രങ്ങൾ വരച്ച് നൽകിയും പ്രതിവർഷം ഗുരുവായൂരിലെത്തി കണ്ണന്റെ ചിത്രം സമർപ്പിച്ചും ശ്രദ്ധേയയായ കലാകാരിയാണ് ജെസ്‌ന സലീം. കണ്ണനോട് തോന്നിയ ആരാധനയാണ് ഇതിന് പിന്നിലെന്ന് ജെസ്‌ന നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ കണ്ണന് മുമ്പിലെത്തുകയെന്നത് തനിക്കിത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ജെസ്‌ന പറയുന്നു.
അതേസമയം കൊറോണ നിയന്ത്രണങ്ങളില്ലാത്ത ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഗുരുവായൂരിൽ തുടക്കമിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ഇന്ന് ദർശന പുണ്യം തേടി ഗുരുവായൂരിലെത്തി. കൃഷ്ണ വേഷമണിഞ്ഞ നിരവധി ഉണ്ണിക്കണ്ണന്മാരാണ് രാവിലെ മുതൽ ക്ഷേത്രപരിസരത്ത് ഓടിക്കളിക്കുന്നത്. വൈകിട്ടോടെയാണ് വിപുലമായ ജന്മാഷ്ടമി ആഘോഷം ഗുരുവായൂരിൽ നടക്കുക.















