മുംബൈയിലെ നിരത്തിൽ പുതിയ ആകർഷണമായി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്സും. രാജ്യത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ബസ് ഉൾപ്പെടെ രണ്ട് പുതിയ ഇലക്ട്രിക് ബസുകൾ വ്യാഴാഴ്ച മുതൽ ഓടിതുടങ്ങും. മുംബൈയിലെ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) കീഴിലാണ് ബസ് സർവീസ് നടത്തുന്നത്. ദക്ഷിണ മുംബൈയിലെ എൻസിപിഎയിൽ നടക്കുന്ന ചടങ്ങിൽ ആപ്പ് അധിഷ്ഠിത പ്രീമിയം ബസ് സർവീസിനായി സിംഗിൾ ഡെക്കർ ഇലക്ട്രിക് ബസും ഡബിൾ ഡെക്കർ എയർ കണ്ടീഷൻഡ് ബസും പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുളള പ്രമുഖർ പങ്കെടുക്കും. കറുപ്പും ചുവപ്പും ഡബിൾ ഡക്കർ ബസിന്റെയും നീല നിറത്തിലുള്ള സിംഗിൾ ഡക്കർ ബസിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഘട്ടംഘട്ടമായി 900 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒരു സ്വകാര്യ കമ്പനിക്ക് ബെസ്റ്റ് നൽകിയിട്ടുണ്ട്. ഇതിൽ 50 ശതമാനം ബസുകളും 2023 മാർച്ചിലും ബാക്കി 50 ശതമാനം അതിനുശേഷവും വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർ സീറ്റ് ബുക്ക് ചെയ്യണമെന്നും ഈ പ്രീമിയം സർവീസിന് പരമ്പരാഗത ബസുകളെ അപേക്ഷിച്ച് കൂടുതൽ നിരക്ക് ഈടാക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന സബർബൻ ട്രെയിനുകൾക്ക് ശേഷം മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുഗതാഗത മാർഗമാണ് ബെസ്റ്റ്. 3,700 ബസുകളുള്ള ബെസ്റ്റ് പ്രതിദിനം 30 ലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്നു.
Comments