ന്യൂഡൽഹി: മത വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ കാളി ദേവിയെ ചിത്രീകരിച്ച സംഭവത്തിൽ കനേഡിയൻ അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. രാജ്യത്ത് ഇന്ത്യൻ വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ പ്രകടനത്തിന്റെയും പേരിൽ ഹിന്ദു സമൂഹത്തെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മത വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ കാളി ദേവിയെ ചിത്രീകരിച്ച ലീന മണിമേഖലാ സംവിധാനം ചെയ്ത ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായത്. ലോകം മുഴുവൻ ആരാധിക്കുന്ന ദൈവമാണ് കാളി ദേവി. ചിത്രത്തിന്റെ സംവിധായിക ദേവിയെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഎച്ച്പി വ്യക്തമാക്കി. പോസ്റ്റർ നിരോധിക്കുകയും സംവിധായികയ്‌ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ വിരുദ്ധ ശക്തികളെ കാനഡയിൽ വളരാൻ അനുവദിക്കരുത്. ഇരു രാജ്യങ്ങൾക്കും അത് ദോഷം ചെയ്യുമെന്നും ബൻസാൽ കൂട്ടിച്ചേർത്തു.
ഡോാക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഹിന്ദു മഹാസഭ രോഷം പ്രകടിപ്പിച്ചിരുന്നു.ലീന മണിമേഖലയുടെ ട്വിറ്റർ അക്കൗണ്ടിൽ നിരവധി ഹിന്ദു വിരുദ്ധ പോസ്റ്റുകളുണ്ട്. ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീം കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ദേവതയുടെ വളരെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ രീതിയിലാണ് സ്വാമി ചക്രപാണി പ്രതികരിച്ചത്. ചിത്രം ഉടൻ നിരോധിക്കണമെന്നും കാളിയെ മോശമായി ചിത്രീകരിച്ച സംവിധായികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ പുകവലിക്കുന്നതായി കാണിക്കുന്ന ചിത്രത്തിന്റെ ഭാഗമാണ് ആക്ഷേപകരമായ രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അഭിമാന പതാകയും പശ്ചാത്തലത്തിൽ കാണാം.ടൊറന്റോയിലെ അഗാ ഖാൻ മ്യൂസിയത്തിലെ അണ്ടർ ദ ടെന്റ് പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്. സംവിധായിക ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.പോസ്റ്റർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ മ്യൂസിയം അധികൃതരുമായി ബന്ധപ്പെട്ടു. കാനഡയിലെ നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധവുമായി എത്തി.തുടർന്ന് മത വികാരം വ്രണപ്പെടുത്തിയതിൽ അധികൃതർ ഖേദം അറിയിച്ചിരുന്നു. പിന്നീട് ട്വിറ്ററും പോസ്റ്റർ നീക്കം ചെയ്തിരുന്നു.
Comments