തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്‌ക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയത് അവിവേകവും അതിക്രമവുമാമാണെന്ന് ബിജെപി നേതാവ് ഡോ.കെ എസ് രാധാകൃഷ്ണൻ. യുജിസി നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് വേണം സർവ്വകലാശാലകളിൽ അധ്യാപക നിയമനം നടത്താൻ. അതിനു പകരം ഉദ്യോഗാർത്ഥിയുടെ എല്ലാ അയോഗ്യതയും വിഷയവിദഗ്ധർ അടങ്ങുന്ന ഇന്റർവ്യൂ ബോർഡിന് മറികടക്കാൻ കഴിയും എന്നു കരുതരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ വർഗീസിന്റെ നിയമനം: അതിവാദമാണ്; അവിവേകമാണ്; അതിക്രമവുമാണ്
പ്രിയ വർഗ്ഗീസ് വിവാദം സർക്കാർ – ഗവർണർ പോരിലെത്തിയിരിക്കുന്നു. പിണറായി വിജയന്റെ സ്വന്തം സെക്രട്ടറിയായ കെ. കെ. രാഗേഷിന്റെ പ്രിയ പത്നിയാണ് പ്രിയ വർഗ്ഗീസ്. ശ്രീമതി പ്രിയയെ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തെ ഗവർണർ മരവിപ്പിച്ചിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയെയും കേരള സർക്കാരിനെയും തകർക്കുന്നതിന് വേണ്ടിയുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഗവർണറുടെ തീരുമാനം എന്നും പാർട്ടി വിലയിരുത്തുന്നു.
അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് എട്ടു വർഷത്തെ അധ്യാപന പരിചയം, ഗവേഷണ പരിചയം, ഗവേഷണ പ്രബന്ധ പ്രസിദ്ധീകരണങ്ങൾ ഒക്കെ വേണം. ശ്രീമതി പ്രിയയ്‌ക്ക് ഇവയൊന്നും വേണ്ടത്ര ഇല്ല എന്നാണ് ആരോപണം.
ശ്രീമതി പ്രിയ, കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് ഡയറക്ടറായി പ്രവർത്തിച്ച കാലയളവും അധ്യാപന പരിചയത്തിൽ ഉൾപ്പെടുത്തിയാണ് എട്ടു വർഷക്കാല അധ്യാപന കാലയളവ് തികച്ചത്. ഇത് ശരിയല്ല എന്നാണ് ആക്ഷേപം. അതുകൊണ്ട് അധ്യാപനം എന്നതുകൊണ്ട് യുജിസി എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയുന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സഹായകമാണ്.
നാലു കാര്യങ്ങൾ ചെയ്യണം എന്നാണ് അധ്യാപനം എന്നതുകൊണ്ട് യുജിസി നിഷ്കർഷിക്കുന്നത്.
(1) പഠിപ്പിക്കാൻ ആവശ്യമായ വിജ്ഞാനനിർമ്മിതിയിൽ പങ്കാളിയാവുക.
(2) അങ്ങനെ നിർമ്മിക്കപ്പെടുന്ന വിജ്ഞാനത്തെ വിദ്യാർത്ഥികൾക്ക് ഇടയിൽ വിതരണം ചെയ്യുക. വിജ്ഞാന വിതരണത്തിനായി പ്രസംഗ രീതി, സംവാദ രീതി, മാർഗ്ഗനിർദ്ദേശക രീതി എന്നിവയെല്ലാം സ്വീകരിക്കാവുന്നതാണ്.
(3) വിദ്യാർത്ഥികളുടെ വിജ്ഞാന ഗ്രഹണ ശേഷി വിലയിരുത്തുന്നതിനായി പരീക്ഷകൾ നടത്തുക. ഇതിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറും, പ്രബന്ധരചനയും എല്ലാം ഉൾപ്പെടും.
(4) വിദ്യാർത്ഥികളുടെ മൊത്തം കഴിവുകളെ വിലയിരുത്തി അവർക്ക് മാർക്കോ ഗ്രേസോ നൽകുക.
സ്റ്റുഡന്റ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ച കാലത്ത് ശ്രീമതി പ്രിയ ഈ നാല് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ മാത്രമേ ആ കാലയളവ് അധ്യാപന പരിചയത്തിന് പരിഗണിക്കാൻ പാടുള്ളൂ.
ഇതു കൂടാതെ മൂന്നു കാര്യങ്ങൾ കൂടി സർവ്വകലാശാല/കോളേജ് അധ്യാപകർ ചെയ്തിരിക്കണം.
(1) ഗവേഷണം: ഗവേഷണത്തിന് വിപുലമായ അർത്ഥ പരികല്പനയാണ് യുജിസി നൽകിയിട്ടുള്ളത്. അതിൽ പ്രധാനമായിട്ടുള്ളത് ഗവേഷണം Contextual ആയിരിക്കണം എന്നതാണ്. അതായത്, പഠിപ്പിക്കുന്നതിനു വേണ്ടി നിർമ്മിച്ച വിജ്ഞാനത്തിന്റെ അവ്യക്ത മേഖലകളെ സുവ്യക്തമാക്കാനും സാധ്യമാക്കാവുന്ന പൊതുമേഖലകളെ വികസിപ്പിക്കുന്നതിനും വേണ്ടിയാകണം ഗവേഷണം. പിഎച്ച്. ഡി. ബിരുദം അതിനുള്ള ലൈസൻസ് മാത്രമാണ്. ബിരുദം നേടിയതിനു ശേഷം എന്തു ചെയ്തു എന്നതാണ് പരമപ്രധാനം.
(2) ആസൂത്രണം: നിലവിലുള്ള വിജ്ഞാന മേഖലകളെ, ഭാവിയിൽ ഉണ്ടാകാനിടയുള്ള വികസന സാധ്യതകളെ മുന്നിൽക്കണ്ട് ഒരുക്കിയെടുക്കലാണ് ആസൂത്രണം. സെമിനാറും ചർച്ചകളും ഒക്കെ ഈ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടിയായിരിക്കണം .
(3) Extention അഥവാ വിജ്ഞാന വിതരണ വിപുലീകരണം: സർവ്വകലാശാലകൾ ഉണ്ടാക്കുന്ന വിജ്ഞാനത്തെ സർവ്വകലാശാല സമൂഹത്തിന്റെ ഭാഗമായി ലഭിക്കാൻ അവസരമില്ലാത്തവരിലേക്ക് പകരുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഈ മൂന്ന് മേഖലകളിലും ശ്രീമതി പ്രിയയ്‌ക്ക് വേണ്ടത്ര സംഭാവനകൾ ഇല്ലാത്തതുകൊണ്ടാകണം അവർക്ക് റിസർച്ച് സ്കോർ ചുരുങ്ങാൻ കാരണം. ഈ കാര്യങ്ങൾ എല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമാണ് അഭിമുഖത്തിനുശേഷം നൽകേണ്ട മാർക്ക് നിശ്ചയിക്കേണ്ടത്. അതിനു പകരം ഉദ്യോഗാർത്ഥിയുടെ എല്ലാ അയോഗ്യതയും വിഷയവിദഗ്ധർ അടങ്ങുന്ന ഇന്റർവ്യൂ ബോർഡിന് മറികടക്കാൻ കഴിയും എന്നു കരുതുന്നത് അതിവാദമാണ് ; അവിവേകമാണ് ; അതിക്രമവുമാണ്. (ഡോ.കെ. എസ്. രാധാകൃഷ്ണൻ )
Comments