കൊല്ലം : 1.36 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് ബസിൽ കൊടുത്തുവിട്ട ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിലാണ് ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്,കുളത്തൂപ്പുഴ മാർത്താണ്ഡകര സ്വദേശി സജിമോൻ എന്നിവരെ പോലീസ് പിടികൂടിയത്.ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് ഇവർ മോഷ്ടിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കോഴഞ്ചേരിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയിലാണ് സാധാരണയായി ടിക്കറ്റ് കൊടുത്ത് വിടുന്നത്. സ്ഥലത്ത് എത്തുമ്പോൾ ബസ് ജീവനക്കാർ ലോട്ടറി ഏജൻസിക്ക് ടിക്കറ്റ് കൈമാറുകയും ചെയ്യും. സംഭവ ദിവസവും സമാനരീതിയിൽ കോട്ടയം-തെങ്കാശി ബസ് ടിക്കറ്റ് നൽകാൻ ലോട്ടറികടയുടെ മുന്നിൽ നിർത്തി. ഈ സമയം ഒരാൾ വന്ന് ലോട്ടറി വാങ്ങുകയും ചെയ്തു.
സമയം വൈകീട്ടും ലോട്ടറി ലഭിക്കാത്തതിനാൽ ഏജൻസി കോഴഞ്ചേരിയുമായി ബന്ധപ്പെട്ടു. എന്നാൽ ടിക്കറ്റ് കൊടുത്ത് വിട്ടു എന്ന മറുപടിയാണ് ഇവിടെ നിന്ന് ലഭിച്ചത്.ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ലോട്ടറി ഒരാൾക്ക് കൈമാറിയതായും അറിയിച്ചു.തുടർന്നാണ് ഏജൻസി തെന്മല പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ സംഭവം നടക്കുമ്പോൾ രണ്ടു കെ.എസ്.ആർ.ടിസി ബസുകൾ ഇതുവഴി കടന്ന് പോയെന്ന് കണ്ടെത്തി.തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ലോട്ടറി കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളുടെ ചോദ്യം ചെയ്യലിൽ ലോട്ടറി മാർത്താണ്ഡകരം സ്വദേശി സജിമോന് കൈമാറിയതായും അറിഞ്ഞു.
പിന്നാലെ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ലോട്ടറിയും കണ്ടെത്തി.കണ്ടെത്തിയ ലോട്ടറികൾ വ്യാഴം,വെള്ളി ദിവസങ്ങളിൽ നറുക്കെടുപ്പ് നടന്നവയാണ്. ടിക്കറ്റുകളിൽ 40000 ഓളം രൂപയുടെ സമ്മാനമുള്ളതായി ഏജൻസി പോലീസിനോട് പറഞ്ഞു.
















Comments