ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ പാർട്ടി പദവിയിൽ നിന്നും രാജി വെച്ചു. ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്.
ആത്മാഭിമാനം അടിയറവെച്ച് പ്രവർത്തിക്കാൻ കഴിയില്ല എന്ന്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആനന്ദ് ശർമ്മ വ്യക്തമാക്കി. മുതിർന്ന നേതാവ് ഗുലാം നബി ആസാദും കഴിഞ്ഞയാഴ്ച സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. ജമ്മു കശ്മീർ കോൺഗ്രസ് ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ പദവിയിൽ നിയമിതനായി നിമിഷങ്ങൾക്കകമായിരുന്നു അദ്ദേഹത്തിന്റെ രാജി.
കോൺഗ്രസിൽ ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കണം എന്നാവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയ ജി23 നേതാക്കളിൽ പ്രമുഖനാണ് ആനന്ദ് ശർമ്മ. ജി23 നേതാക്കളിലെ മറ്റൊരു പ്രമുഖ നേതാവായ കപിൽ സിബൽ കോൺഗ്രസിൽ നിന്നും രാജി വെച്ചതും പാർട്ടിയുടെ അപചയം ചൂണ്ടിക്കാട്ടിയായിരുന്നു.
ഈ വർഷം ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആനന്ദ് ശർമ്മയുടെ രാജി കോൺഗ്രസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും എന്ന് ഉറപ്പാണ്.
Comments