ലക്‌നൗ: വൃന്ദാവനിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. മുൻ ഡിജിപി സുൽഖൻ സിംഗ്, അലിഗഡ് ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയോട് സംഭവവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. മുൻ ഡിജിപി സുൽഖൽ സിംഗാണ് സമിതിയുടെ ചെയർമാൻ.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്രപരിസരത്തെ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കണമെന്ന് കമ്മിറ്റിയോട് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി ആവശ്യപ്പെട്ടു. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കർശന നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി മഥുര ഭരണകൂടത്തിന് നൽകിയത്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചതാണ് ദൗർഭാഗ്യകരമായ സംഭവത്തിന് കാരണമായതെന്ന് ഭക്തർ പറഞ്ഞു.
മംഗൾ ആരതിക്കായി വൃന്ദാവനിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിൽ കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയും രണ്ട് പേർ ശ്വാസംമുട്ടി മരിക്കുകയും ചെയ്തിരുന്നു.
Comments