കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ 70 പേർക്ക് പരിക്ക്. എട്ടു പോലീസുകാർ,വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഇന്നലെ വൈകീട്ട് ബീച്ചിൽ സംഗീതപരിപാടി സംഘടിപ്പിച്ചത്.
പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി ‘555 ദി റെയിൻ ഫെസ്റ്റ്’ കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഒരുക്കിയിരുന്നു. ഇന്നലെ വൈകീട്ട് നടക്കേണ്ടിയിരുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിയ്‌ക്കായി നേരത്തെ തന്നെ ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. അവധി ദിവസമായതിനാൽ ബീച്ചിൽ കൂടുതൽ പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റ് പോയതും തിരക്കിന് കാരണമായി.
എന്നാൽ ഗായകരെത്തിയപ്പോൾ കാണികൾ ആവേശം കാണിച്ചതാണ് കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ പ്രശ്‌നമുണ്ടായതിന് കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കൾ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു. മനപൂർവ്വമുണ്ടാക്കിയ പ്രശ്നമല്ല പരിപാടിക്കിടെയുണ്ടായതെന്നും സംഘാടകർ വ്യക്തമാക്കി.
ആളുകൾ വർദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിർത്തിവെച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് സംഘാടകർ പറയുന്നത്. പ്രകോപിതരായ ആളുകൾ സംഘാടകരുമായി തർക്കത്തിലായി. പിന്നീട് ഉന്തും തള്ളുമുണ്ടായതുമാണ് അപകടത്തിന് കാരണമായത്. തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു.















