കൊൽക്കത്ത: പശ്ചിമ ബംഗാൾ അദ്ധ്യാപന നിയമന അഴിമതി കേസ് പുതിയ വഴിത്തിരിവിലേക്ക്. വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസലറുടെ വസതിയിൽ റെയ്ഡ് നടത്തി സിബിഐ. അദ്ധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുബരേഷ് ഭട്ടാചര്യയുടെ വസതിയിൽ തിരച്ചിൽ നടത്തുന്നതെന്ന് സിബിഐ വ്യക്തമാക്കി.
സിലിഗുരിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലെ സർക്കാർ വസതിയിലാണ് ഭട്ടാചാര്യ താമസിക്കുന്നത്. തെക്കൻ കൊൽക്കത്തയിലെ ഇയാളുടെ ഫ്‌ലാറ്റിൽ തിരച്ചിലിനായി എത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വൈസ് ചാൻസലറുടെ കൊൽക്കത്തയിലെ ബാൻസ്‌ദ്രോണി ഏരിയയിലുള്ള ഫ്‌ലാറ്റ് സിബിഐ സീൽ ചെയ്തു.
നേരത്തെ അഴിമതി കേസിൽ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർത്ഥാ ചാറ്റർജിയെ അന്വേഷണ വിധേയമായി ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചാറ്റർജിയുടെ സഹായിയായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ അന്വേഷണ ഏജൻസി കണ്ടെടുത്തതിനെ തുടർന്നായിരുന്നു ഇഡിയുടെ അറസ്റ്റ്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസലറുടെ വസതിയിലും റെയ്ഡ്.
Comments