മെക്‌സിക്കോ: സംസ്‌കാര ചടങ്ങിനിടയിൽ ജീവൻ വീണ്ടെടുത്ത് മൂന്ന് വയസുകാരി. നിർജലീകരണം ബാധിച്ച് ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുട്ടിയാണ് സംസ്‌കാര ചടങ്ങിനിടയിൽ ജീവനുള്ളതായി കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും മണിക്കൂറിനുള്ളിൽ മരിക്കുകയുമായിരുന്നു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം.
പനി, ഛർദ്ദി, വയറുവേദന എന്നിവയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ആദ്യത്തെ ആശുപത്രിയിൽ നിന്നും പനി മാറുന്നതിനായി പാരസെറ്റമോൾ ഗുളിക മാത്രമാണ് നൽകിയിരുന്നത്. എന്നാൽ രണ്ടാമത് എത്തിച്ച ആശുപത്രിയിലെ ശിശു രോഗ വിദഗ്ധൻ മരുന്നുകൾ മാറ്റിയെഴുതുകയും പഴങ്ങളും വെള്ളവും കുട്ടിയ്‌ക്ക് നൽകാനും നിർദേശിച്ചു. പിന്നീട് ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ എമർജൻസി വാർഡിലേക്ക് മാറ്റുകയും ഓക്‌സിജൻ നൽകുകയും ചെയ്തു. കുട്ടിയുടെ ശ്വാസോച്ഛാസം നിന്നതായി കുട്ടിയുടെ അമ്മയെ ആശുപത്രി അധികൃതർ അറിയിച്ചു. നിർജലീകരണമാണ് മരണകാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
തുടർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടിയെ കിടത്തിയിരുന്ന ഗ്ലാസ് പാനലിന് മുകളിൽ നീരാവി വരുന്നതായും കണ്ണു മിഴിക്കുന്നതായും ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയുമായിരുന്നു.
Comments