അബുദാബി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരേ നടപടി കടുപ്പിച്ച് യുഎഇ. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, വാട്‌സാപ്പ് എന്നീ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, ഭീഷണി, തുടങ്ങിയവ നടത്തുന്നവർക്ക് വലിയവില നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം സൈബർകുറ്റങ്ങൾചെയ്താൽ ഒന്നരലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹംവരെ പിഴയും ജയിൽശിക്ഷയും ലഭിക്കുമെന്ന് യുഎഇ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻവഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ നേരിടേണ്ട നിയമപ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ചെയ്യുന്ന തെറ്റിന്റെ വ്യാപ്തിമനസ്സിലാക്കാതെയാണ് പലരും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്നും യു.എ.ഇ. നിയമം ഓർമിപ്പിക്കുന്നു. നിലവിലെ നിയമമനുസരിച്ച് സൈബർ കുറ്റങ്ങൾക്ക് കനത്തപിഴയും ജയിൽശിക്ഷയും നൽകുന്നതിനുപുറമെ നാടുകടത്തുകയും ചെയ്യും.
സാമൂഹിക മാദ്ധ്യമങ്ങളിൽ മറ്റുള്ളവരുടെ ചിത്രങ്ങൾക്ക് മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നരീതിയിൽ അസഭ്യംപറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വിവിധകുറ്റകൃത്യങ്ങൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച സഹപ്രവർത്തകനെ വാട്‌സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് അൽഐൻ കോടതി പ്രതിക്ക് 10,000 ദിർഹം പിഴ ചുമത്തിയിരുന്നു. മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അഞ്ചുലക്ഷം ദിർഹം പിഴയും ആറുമാസംവരെ ജയിൽശിക്ഷയും ലഭിക്കുന്ന കുറ്റമാണിതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ വ്യക്തിഗത വിവരങ്ങൾ പകർത്തുകയോ അനുവാദമില്ലാതെ അവ പ്രസീദ്ധീകരിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു. ഇതും യു.എ.ഇ. നിയമപ്രകാരം കുറ്റകരമാണെന്നും പ്രോസിക്യൂഷൻ ഓർമിപ്പിക്കുന്നു. കൂടാതെ അപകടങ്ങളിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും കുറ്റകരമാണ്. സാമൂഹിക മാദ്ധ്യങ്ങളിൽ ഇടപെടുമ്പോൾ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Comments