തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇന്ത്യ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്നതായും രാജ്യം വൈകാതെ തന്നെ ആരോഗ്യ മേഖലയിലെ വിജ്ഞാന കേന്ദ്രമായി മാറുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കരൾ മാറ്റിവയ്‌ക്കലും പരിചരണവുമായി ബന്ധപ്പെട്ട് ദ്വിദിന അന്താരാഷ്‌ട്ര മെഡിക്കൽ കോൺഫറൻസായ ‘ഹെപ്കോൺ’ ഉദ്ഘാടനം ചെയ്യവേയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യമെമ്പാടും നടത്തുന്ന കോൺഫറൻസുകളും പരിപാടികളും ആഗോള തലത്തിൽ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ ഏകീകരിക്കാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സാധാരണക്കാർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കണം. ഇതിനായി സർക്കാരും സ്വകാര്യ മേഖലയും കൈക്കോർക്കണമെന്നും അദ്ദേഹ പറഞ്ഞു. രാജ്യത്ത് പല രോഗങ്ങളും വളരെ വൈകിയാണ് കണ്ടുപിടിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ കണ്ടെത്താനായാൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരൾ അർബുദം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയാണ് ഹെപ്കോൺ ഇന്റർനാഷണൽ മെഡിക്കൽ കോൺഫറൻസ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഡോ.എംഐ ഷഹാദുള്ള വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരോഗ്യ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഏഴ് സെഷനുകളിലായി പാനൽ ചർച്ചകളും സെമിനാറുകളും നടക്കും. പാത്തോളജി, ബയോളജി, ഇമേജിംഗ് ആൻഡ് അസസ്മെന്റ്, ചികിത്സ ആസൂത്രണം, ട്രാൻസ്പ്ലാൻറേഷൻ, കരളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യും.
Comments