രേവ: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. രണ്ടാഴ്ചയ്‌ക്കിടെ രേവ നഗരത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് രണ്ടായിരത്തിലധികം പന്നികൾ ചത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഭരണകൂടം നിരോധനം പുറപ്പെടുവിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം പന്നികളെയും അവയുടെ മാംസവും കൊണ്ടു പോകുന്നതും വില്പനയും നിരോധിച്ചു കൊണ്ട് കളക്ടർ ഉത്തരവിറക്കി.
ഉത്തരവ് പ്രകാരം ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് (NIHSAD) ജില്ലയിൽ പരിശോധന ശക്തമാക്കി. സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് രേവ മുനിസിപ്പൽ പരിധിയിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ പന്നികൾ ചത്തു തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ലാബിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു.
നഗരത്തിൽ 25,000-ലധികം പന്നികളുണ്ടെന്നും ഭൂരിപക്ഷം മൃഗങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.രാജേഷ് മിശ്ര പറഞ്ഞു. രോഗബാധ പടരുന്നത് തടയുന്നതിനായി മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക മുനിസിപ്പൽ അധികൃതരുടെ സംഘങ്ങൾ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് മരിച്ച പന്നികളുടെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Comments