സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ ചുമതലയേറ്റു. മുൻപ് ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പാർട്ടി സെക്രട്ടറി പദം ഒഴിഞ്ഞതെന്ന് പറയുന്നു. കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തനകാലം മുതൽ നിരവധി പേർ പാർട്ടിയുടെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം മലബാർ ഭാഗത്ത് പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ തളച്ചിടപ്പെടുന്നത്.
തെക്കൻ മേഖലയിൽ പാർട്ടിക്ക് വ്യക്തമായ സ്വാധീനവും നേതാക്കളും ഉണ്ടെങ്കിലും നേതൃ നിരയിൽ കൂടുതലായും ഉയർന്നു വരുന്നത് മലബാർ ഭാഗത്തെ സഖാക്കളായിരിക്കും. സി പി എമ്മിന്റെ നാളിതു വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത് കാണാൻ സാധിക്കും. പുന്നപ്ര വയലാർ സമര നേതാവെന്ന് പാർട്ടി സ്വയം പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദൻ ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ ഏറ്റവും മുതിർന്ന നേതാവാണ്. എന്തുകൊണ്ട് വി എസ് ഉൾപ്പെടുന്നവരെ വെട്ടി മാറ്റി തലപ്പത്ത് കണ്ണൂർ ലോബിയെ പ്രതിഷ്ഠിക്കുന്നു.
പാർട്ടിയുടെ മുതിർന്ന ചുമതലകളിൽ വരുന്നവരെല്ലാം കണ്ണൂർ ലോബിയുടെ ആശ്രിതരും അവരുടെ ഇഷ്ടക്കാരുമായിരിക്കുമെന്നും സമകാലിക ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കണ്ണൂർ ലോബിയുടെ കണ്ണുരുട്ടലിന് മുന്നിൽ ഭയപ്പെട്ടു പോകുന്നുണ്ടെങ്കിൽ അതിനർത്ഥം സി പി എം ആദർശപരമായി വ്യക്തികേന്ദ്രീകൃത സ്വഭാവത്തിലേക്ക് മാറിയെന്ന് തന്നെയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും പാർട്ടി കോൺഗ്രസ്സുകൾ നടക്കുമ്പോൾ പല നേതാക്കളിലും പ്രതീക്ഷ നൽകുന്ന അണികൾക്ക് നിരാശ മാത്രമേ ലഭിക്കുന്നുള്ളൂ.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ സവർണാധിപത്യമാണെങ്കിൽ കേരളത്തിൽ പ്രാദേശികാധിപത്യമാണ് നടക്കുന്നത്. പാർട്ടിയിലെ നിരവധി നേതാക്കൾക്ക് കണ്ണൂർ ലോബിയുടെ ഏകപക്ഷീയമായ നിലപാടുകളോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും അവർ അത് പുറത്തു പ്രകടിപ്പിക്കാറില്ല. കീഴ് ഘടകം മേൽഘടകത്തിന് കീഴ്‌പ്പെടണം എന്ന പാർട്ടി തത്വം അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ വേറെ മാർഗമില്ല.
Comments