ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജപ്പാൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസുക്കി ഇന്ത്യയിൽ 40 വർഷം തികച്ച സാഹചര്യത്തിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാലും വിർച്വൽ സംവിധാനം വഴി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
നാല് ദശാബ്ദക്കാലമായി ഇന്ത്യയുമായി ചേർന്നുകൊണ്ട് ജപ്പാൻ നടത്തുന്ന ദൃഢമായ സാമ്പത്തിക ബന്ധത്തെ എല്ലാ കാലത്തും ജപ്പാൻ സ്മരിക്കുന്നു എന്ന് കിഷിദ പറഞ്ഞു. ഇന്ത്യൻ വിപണിയുടെ സാധ്യത അറിയുന്നത് കൊണ്ടാണ് കൂടുതൽ നിക്ഷേപം നടത്താൻ ജപ്പാൻ തയ്യാറാകുന്നത്. രാജ്യത്തെ ജനങ്ങൾ സുസുക്കിയുമായി കുടുംബ ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ 70 ഓളം ജാപ്പനീസ് കമ്പനികൾ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിച്ചതായി ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച പല നേട്ടങ്ങൾക്കു പിന്നിലും ജപ്പാന്റെ സഹകരണം ഉണ്ടായിട്ടുണ്ട്. ശാസ്ത്രം , സാമ്പത്തികം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഈ വളർച്ചക്ക് പിറകിൽ മികച്ച പിന്തുണ നൽകിയ ഷിൻസോ ആബെയെ ഇന്ത്യ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗുജറാത്തിൽ ജപ്പാൻ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ജപ്പാനുമായി ഗുജറത്ത് നടത്തി വരുന്ന ആത്മബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. വരും നാളുകൾ മികച്ച സഹകരണത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു.















