ഡൽഹി: ദേശീയ കായികദിനമായ തിങ്കളാഴ്ച(ഓഗസ്റ്റ് 29) രാജ്യത്തെ 25-ലധികം നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി സംഘടിപ്പിക്കാൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. രാജ്യത്തെ 26 വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയ നിഖാത് സരീൻ, പാരാലിമ്പിക്സ്-കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഭാവിന പട്ടേൽ, ടോക്കിയോ ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ സ്വന്തമാക്കി മൻപ്രീത് സിംഗ് എന്നിവരുൾപ്പടെയുള്ള രാജ്യത്തിന്റെ അഭിമാന കായിക താരങ്ങൾ പരിപാടിയുടെ ഭാഗമാകും.
ഭാരതത്തിന്റെ അഭിമാനമുയർത്തിയ മെഡൽ ജേതാക്കൾ രാജ്യത്തെ വിദ്യാലയങ്ങൾ സന്ദർശിക്കുന്ന പരിപാടിയാണ് ‘മീറ്റ് ദ ചാമ്പ്യൻ’. കഴിഞ്ഞ വർഷം ഡിസംബറിൽ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് പരിപാടിക്കു തുടക്കം കുറിച്ചത്. വിദ്യാലയങ്ങൾ സന്ദർശിക്കുന്ന കായിക താരങ്ങൾ അവരുടെ അനുഭവങ്ങളും ജീവിത പാഠങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം വിദ്യാർത്ഥികളോട് പങ്കുവെച്ച് അവർക്ക് പ്രചോദനമേകും.
ദേശീയ കായിക ദിനത്തോടനുബന്ധിച്ചും ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായിക താരങ്ങളെ ഉൾപ്പെടുത്തി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സംരംഭം വിപുലീകരിച്ചത്. ഫിറ്റ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ഈ വർഷത്തെ ദേശീയ കായിക ദിനം ആഘോഷിക്കാനാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിനോദ പരിപാടികൾ ഉൾപ്പെടെ വിവിധ കായിക പരിപാടികൾ സംഘടന സംഘടിപ്പിക്കും. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യുവജനകാര്യ-കായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവർ കായിക താരങ്ങളുമായും ഫിറ്റ് ഇന്ത്യ ഫിറ്റ്നസ് പ്രതിനിധികളുമായും ചർച്ച നടത്തും.
Comments