ബീജിംഗ്: തായ്വാനെതിര ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടികളെ നേരിടുമെന്ന് ആവർത്തിച്ച് ബീജിംഗ്. തായ്വാൻ കടലിടുക്കിലേയ്‌ക്ക് അമേരിക്കയുടെ നാവികപ്പട നീങ്ങുന്നതിലാണ് ചൈനയുടെ പ്രകോപനം. നൂറ് അമേരിക്കൻ യുദ്ധകപ്പലുകളാണ് തായ്വാൻ കടലിടുക്കിലൂടെ ഈ വർഷം വിവിധ സമയത്തായി കടന്നുപോയതായാണ് ചൈന ആരോപിക്കുന്നത്. തായ്വാനെതിരെ 23 വിമാനങ്ങളെ വ്യോമാതിർത്തി ലംഘിച്ച് പറത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെയാണ് അമേരിക്കയുടെ നീക്കം.
അമേരിക്കയുടെ കപ്പലുകളെ നിരീക്ഷിച്ചുകൊണ്ട് ബീജിംഗ് ഭരണകൂടം നാവിക പടയെ സമുദ്രത്തിൽ കൂടുതലായി വിന്യസിച്ചിരിക്കുകയാണ് . മിസൈൽ വാഹിനികളായ അമേരിക്കയുടെ ആന്റിയേറ്റം, ചാൻസ്ലർവില്ലേ എന്നീ കപ്പലുകളാണ് നിലവിൽ തായ്വാന് സമീപമുള്ളത്. ചൈന തായ്വനെ ഭീഷണിപ്പെടുത്താൻ വലിയതോതിൽ സൈനിക പരിശീലനം നടത്തിയ മേഖലയിലാണ് അമേരിക്കൻ കപ്പലുകളെത്തിയത്.
അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയും തൊട്ടുപിന്നാലെ പാർലമെന്റംഗങ്ങളും തായ്വാൻ സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചൈന നിരന്തരം വ്യോമസേനയേയും നാവികസേനയേയും ഉപയോഗിച്ച് ചൈനാ കടലിൽ തായ്വാനെതിരെ സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ ഓരോ തവണ ചൈന നീങ്ങുമ്പോഴും അമേരിക്ക തായ്വാന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്.
Comments