തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. ആൽകോ സ്‌കാൻ വാൻ എന്ന സംവിധാനമാണ് പോലീസ് ഇതിനായി കൊണ്ട് വന്നിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുന്നതിന് പുറമെ ഇതുവഴി ഉണ്ടാകുന്ന അപകടങ്ങൾ തടയാനും സംവിധാനം ലക്ഷ്യമിടുന്നു. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഈ വാഹനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി .
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഉടനടി പിടികൂടാൻ ആൽകോ സ്‌കാൻ വാൻ പോലീസിനെ സഹായിക്കും. ഇതോടെ പരിശോധനയിൽ പിടികൂടുന്നവരെ വൈദ്യ പരിശോധനയ്‌ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ടു പോകുന്നത് ഒഴിവാക്കാം. വാനിൽ വച്ച് തന്നെ വേഗത്തിൽ ഈ പരിശോധനകൾ നടത്താൻ സാധിക്കും.
പിടിക്കപ്പെടുന്ന ആളുടെ ഉമിനീര് ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതുവഴി ഉദ്യോഗസ്ഥർക്ക് വേഗത്തിൽ തങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയക്കാൻ കഴിയും. രാജ്യത്ത് തന്നെ ആദ്യമായി ആണ് ആൽകോ സ്‌കാൻ വാൻ ഉപയോഗപ്പെടുത്തുന്നത്.
ഇതിനായി പ്രത്യേകം വാഹനം സജ്ജീകരിക്കുകയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 30ന് വൈകീട്ട് 4.30 ന് നിർവ്വഹിക്കും.
Comments