തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. അത്തം നഗറിൽ പതാക ഉയരുന്നതോടെ ഘോഷയാത്രയ്‌ക്ക് തുടക്കമാകും, ഓണാഘോഷങ്ങളും ആരംഭിക്കും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ് കേരളത്തിൽ ഔദ്യോഗികമായി ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്.
അത്തത്തിന് തൃപ്പൂണിത്തുറയിൽ ഉത്സവപ്രതീതിയാണ്. വിവിധ ഇടങ്ങളിൽ നിന്ന് ആഘോഷപരിപാടികൾ കാണാൻ ആളുകൾ ഒഴുകിയെത്തും. പ്രളയവും കൊറോണയും കാരണം കഴിഞ്ഞ നാല് വർഷമായി അത്തം ഘോഷയാത്ര പേരിന് മാത്രമാണ് നടത്തുന്നത്. ഇത്തവണ പരിപാടികൾ ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം.
തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവും പരിപാടിയിൽ പങ്കെടുക്കും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാൾ, അതായത് ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും.
കൊച്ചി രാജാവുമായി ബന്ധപ്പെട്ടുള്ളതാണ് അത്തച്ചമയ ആഘോഷങ്ങളുടെ ഐതിഹ്യം. അത്തം നാളിൽ കൊച്ചി രാജാവ് തന്റെ പ്രജകളെ കാണാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് നഗര പ്രദക്ഷിണം നടത്തിയിരുന്നു. വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര. ഇതോടെ ഓണാഘോഷങ്ങൾക്കും തുടക്കമാകും.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ചതാണ് ഈ പതിവ്. എന്നാൽ സ്വാതന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ഈ ആഘോഷങ്ങൾ വീണ്ടും പുനരാരംഭിച്ചു. 1985 മുതൽ ഇത് തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.
തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊണ്ടുവരുന്ന പതാക ഉയർത്തുന്നയോടെയാണ് അത്തച്ചമയത്തിന് തുടക്കം കുറിക്കുക. പതാക തൃക്കാക്കരയ്‌ക്ക് കൈമാറി എത്തുന്നതോടെ ഓണാഘോഷങ്ങൾ വിപുലമാകും. കൊറോണയ്‌ക്ക് ശേഷമുള്ള അത്തച്ചമയമായതിനാൽ ഇത്തവണ ജനസാഗരമായിരിക്കും എന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ഇന്ന് പ്രാദേശിക അവധിയാണ്.
Comments